സല്‍മാന്‍ രാജാവും ഖത്തര്‍ അമീറും മുഖാമുഖം; തിരിച്ചടിയായി യുഎഇ

റിയാദ്/ദോഹ: മാസങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം വരുന്നു. സൗദി അറേബ്യന്‍ രാജാവ് സല്‍മാനും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയും മുഖാമുഖം കാണും. പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിച്ചേക്കുമെന്ന സൂചന നല്‍കി മറ്റു ചിലരും രംഗത്തെത്തി. എന്നാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന പ്രതികരണമാണ്
ഗള്‍ഫില്‍ വന്‍മാറ്റങ്ങളാണ് നടക്കുന്നത്. സമവായ ചര്‍ച്ചകള്‍ നടക്കുന്നു. ജിസിസി ഉച്ചകോടിക്ക് കളമൊരുങ്ങിയിരിക്കുന്നു. നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്താന്‍ അവസരം വന്നിരിക്കുന്നു. ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് ഖത്തര്‍ പ്രതികരിക്കുന്നു. വരും ദിവസങ്ങളില്‍ സന്തോഷകരമായ വാര്‍ത്ത ഗള്‍ഫ് മേഖലയില്‍ നിന്ന് പ്രതീക്ഷിക്കാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. വിശദീകരിക്കാം…

ജൂണ്‍ അഞ്ച് മുതലാണ് ഖത്തറും അയല്‍രാജ്യങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടായത്. ഉപരോധം പ്രഖ്യാപിക്കുകയും പിന്നീട് ഇത് വ്യാപിപിക്കുകയും ചെയ്തതോടെ പ്രശ്‌നം രൂക്ഷമായി തുടര്‍ന്നു. എങ്കിലും സമവായ ശ്രമം ഒരുഭാഗത്ത് തകൃതിയായി നടക്കുന്നുണ്ടായിരുന്നു.

ഈ ശ്രമങ്ങളുടെ വിജയമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ജിസിസി വാര്‍ഷിക ഉച്ചകോടി ചൊവ്വാഴ്ച മുതല്‍ കുവൈത്ത് സിറ്റിയില്‍ നടക്കുകയാണ്. ഖത്തര്‍ പങ്കെടുത്താന്‍ തങ്ങള്‍ മാറി നില്‍ക്കുമെന്ന പ്രതികരണത്തില്‍ നിന്ന് സൗദി സഖ്യം അല്‍പ്പം പിന്നോട്ട് പോയി. നിലപാട് മയപ്പെടുത്തി അവര്‍ രംഗത്തുവന്നു.

സൗദി രാജാവ് സല്‍മാനും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയും കുവൈത്തില്‍ വച്ച് നേരിട്ട് കാണാനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇത്തരമൊരു അവസരം വരുന്നത്. നേരിട്ട് സംസാരിച്ചാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ഒമാന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ജിസിസി യോഗത്തിന് മുന്നോടിയായി വിദേശകാര്യ മന്ത്രിതല യോഗം കുവൈത്തില്‍ നടക്കുന്നുണ്ട്. അതില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മറ്റു അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അടുത്ത ദിവസമാണ് ആറ് രാജ്യങ്ങളുടെയും ഭരണാധികാരികള്‍ പങ്കെടുക്കുന്ന നിര്‍ണായക ഉച്ചകോടി. വര്‍ഷത്തില്‍ ഒരിക്കലാണ് ഇത്തരത്തില്‍ ഒന്ന് നടക്കുക. ഇത്തവണ കുവൈത്തിലാണ് യോഗം. സമവായ ശ്രമത്തിന് ചുക്കാന്‍ പിടിക്കുന്ന രാജ്യമാണ് കുവൈത്ത്.
ഖത്തര്‍ പ്രതിനിധി വന്നാല്‍ തങ്ങള്‍ ജിസിസി യോഗം ബഹിഷ്‌കരിക്കുമെന്ന് സൗദി സംഖ്യം നേരത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ രമ്യതയുണ്ടാക്കാന്‍ കുവൈത്ത് ഏറെ പണിപ്പെട്ടു. നേരിയ സമവായത്തിലെത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം ഖത്തര്‍ അമീറിനെ ഔദ്യോഗികമായി യോഗത്തിലേക്ക് കുവൈത്ത് ക്ഷണിച്ചത്.

തൊട്ടുപിന്നാലെ സൗദി രാജാവ് സല്‍മാനും ജിസിസി യോഗത്തിന് എത്തുമെന്ന വിവരങ്ങള്‍ വന്നു. ഇതോടെ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് ചര്‍ച്ച ചെയ്യാനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. കുവൈത്ത് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള മാധ്യമപ്രവര്‍ത്തകനും പ്രതിസന്ധി പരിഹരിക്കപ്പെടാന്‍ പോകുന്നുവെന്ന സൂചന നല്‍കിയിട്ടുണ്ട്.

തുര്‍ക്കി വാര്‍ത്താ ഏജന്‍സിയാണ് സല്‍മാന്‍ രാജാവ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്. വിദേശകാര്യമന്ത്രിമാരുടെ യോഗം തിങ്കളാഴ്ചയും ഭരണാധികാരികളുടെ കൂടിക്കാഴ്ച തൊട്ടടുത്ത ദിവസവുമാണ് നേരത്തെ പദ്ധതിയിട്ടിട്ടുള്ളത്. എന്നാല്‍ യുഎഇയുടെ പ്രതികരണം മറ്റൊന്നാണ് സൂചന നല്‍കുന്നത്.

ജിസിസി യോഗം പതിവ് പോലെ നടക്കുമെന്നും ഖത്തര്‍ വിഷയത്തില്‍ എന്തെങ്കിലും ഞെട്ടിക്കുന്ന തീരുമാനം ഉണ്ടാകില്ലെന്നുമാണ് യുഎഇ വാര്‍ത്താ ഏന്‍സിയായ വാം റിപോര്‍ട്ട് ചെയ്തത്. ഖത്തര്‍ വിഷയത്തില്‍ യോഗം പ്രമേയം അവതരിപ്പിക്കില്ല. പ്രശ്‌നം അവസാനിക്കാന്‍ ഒരു യോഗം കൊണ്ടു മാത്രം സാധിക്കില്ലെന്നും യുഎഇ ഏജന്‍സി വ്യക്തമാക്കി.

അതേസമയം, യോഗത്തില്‍ യുഎഇയുടെ പ്രതിനിധിയും പങ്കെടുക്കുമെന്ന് സൂചന പുറത്തുവന്നിട്ടുണ്ട്. കുവൈത്ത് അമീറിനോടുള്ള ബഹുമാനം നിലനിര്‍ത്തിയാണ് യോഗത്തിനെത്തുന്നതെന്നാണ് യുഎഇയുടെ പ്രതികരണം. ഐക്യത്തിന് വേണ്ടി ശ്രമിക്കുന്ന അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും യുഎഇ വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *