സിനിമ നടി കല്‍പ്പന ഓര്‍മ്മയായി

ഹൈദരാബാദ്: പ്രശസ്ത ചലച്ചിത്ര താരം കല്‍പ്പന (51) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് കല്‍പ്പനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു അവാര്‍ഡ് നിശയും തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനുമായാണ് കല്‍പ്പന ഹൈദരാബാദില്‍ എത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടിമാരായ ഉര്‍വശിയും കലാരഞ്ജിനിയും സഹോദരിമാരാണ്. നാടകപ്രവര്‍ത്തകരായ വി.പി.നായരുടെയും വിജയ ലക്ഷ്മിയുടെയും മകളാണ്. സംവിധായകന്‍ അനിലിനെ വിവാഹം ചെയ്തുവെങ്കിലും പിന്നീട് ഇരുവരും വിവാഹമോചിതരായി. ശ്രീമയി മകളാണ്. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ചാര്‍ലിയാണ് അവര്‍ അവസാനം അഭിനയിച്ച് പുറത്തുവന്ന ചിത്രം.

1977ല്‍ ‘വിടരുന്ന മൊട്ടുകള്‍’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കല്‍പ്പന സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. 2012ല്‍ ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ട കല്‍പ്പന മലയാള സിനിമയില്‍ പ്രധാനമായും കൈകാര്യം ചെയ്തത് ഹാസ്യ വേഷങ്ങളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *