മീഡിയ പ്ലസ് ദേശീയ ദിനമാചരിച്ചു

ദോഹ. ഖത്തര്‍ ദേശീയദിനത്തിന്റെ സന്ദേശവുമായി മീഡിയ പഌസ് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. ദേശീയ ദിനത്തിന്റെ തൊപ്പിയും ഷാളുകളുമണിഞ്ഞ് ടീം മീഡിയ പഌസ് മഅ്മൂറ പാര്‍ക്കിലാണ് ആഘോഷം സംഘടിപ്പിച്ചത്. നാടും നഗരവും ആഘോഷത്തിന്റെ ലഹരിയില്‍ മുഴുകുമ്പോള്‍ ഓരോ സ്വദേശിയും വിദേശിയും ദേശീയ ഉല്‍സവത്തിന്റെ അവിഭാജ്യ ഘടകമാകുകയാണ്. പോറ്റമ്മ നാടിന്റെ സ്‌നേഹവും സംരക്ഷണവും നന്ദിപൂര്‍വം അനുസ്മരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഭരണാധികാരികളോടും ജനതയോടുമുള്ള കടപ്പാടും പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭമാണ് ദേശീയ ദിനമെന്ന് ചടങ്ങില്‍ സംസാരിച്ച മീഡിയ പഌസ് സി. ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

എണ്ണപ്പാടങ്ങളും മണല്‍ മടക്കുകളും ഈന്തപ്പനകളും ഒട്ടകകൂട്ടങ്ങളും മരുപ്പച്ചകളും കൈകോര്‍ത്തുനില്‍ക്കുന്ന മനോഹരവും സമ്പദ്‌സമൃദ്ധവുമായ ഒരു തുരുത്ത്. അതാണ് ഒരു തുള്ളി വെള്ളം എന്നര്‍ഥം വരുന്ന ഖത്തര്‍. നീണ്ട കൊളോണിയല്‍ വാഴ്ചക്ക് ശേഷം സ്വതന്ത്ര ഖത്തര്‍ എന്ന മഹത്തായ ലക്ഷ്യം സാക്ഷാല്‍ക്കരിച്ചതിന്റെ മധുരിക്കുന്ന നാല് പതിറ്റാണ്ടുകള്‍ പിന്നിട്ട ഖത്തര്‍ വലുപ്പം കൊണ്ട് വളരെ ചെറുതാണെങ്കിലും പുരോഗമന മേഖലയില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. വികസനത്തിന്റെ ഖത്തര്‍ മാതൃക ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ രാജ്യം കൈവരിച്ച പുരോഗതിയും നേട്ടങ്ങളും ഏവരേയും വിസ്മയിപ്പിക്കുന്നു.

അടിസ്ഥാന രഹിതമായ ചില ആരോപണങ്ങളുടേയും തെറ്റിദ്ധാരണകളുടേയുമടിസ്ഥാനത്തില്‍ ചില സഹോദര രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ബുദ്ധിപരമായും സമര്‍ഥമായും അതിജീവിച്ച ഖത്തര്‍ ലോകത്ത് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത് തന്റേടമുള്ള ഭരണാധികാരിയും കൂറുള്ള ജനങ്ങളും കൈകോര്‍ത്താല്‍ ഏത് പ്രതിബന്ധങ്ങളേയും മറികടക്കാനാകുമെന്ന് പ്രായോഗികമായി തെളിയിച്ചുകൊണ്ടാണ്. തമീം അല്‍ മജ്ദ് എന്നത് ഓരോ സ്വദേശിയുടേയും വിദേശിയുടേയും ഹൃദയവികാരമാവുകയും ഒരേ മനസ്സോടെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുകയും ചെയ്യുന്ന മനോഹരമായ കാഴ്ചയാണ് ഉപരോധം ആറ് മാസം പിന്നിടുമ്പോഴും രാജ്യത്തിന്റെ കരുത്തായി വര്‍ത്തിക്കുന്നത്. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ദേശീയ ദിനത്തിന് ആവേശം പതിന്‍മടങ്ങ് ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രവും പാരമ്പര്യവും ആധുനികതയും ഇഴചേര്‍ന്ന ചേതോഹരമായ ഈ രാജ്യത്തെ ഊര്‍ജ്ജ സ്വലതയും ശാന്തിയും സമാധാനവും വിളയാടുന്ന നാടാക്കി മാറ്റിയ ഭരണാധികാരികള്‍ക്കും നല്ലവരായ ഖത്തരീ ജനതക്കും ഊഷ്മളമായ അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് പരിപാടി അവസാനിച്ചത്.

സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, ജോജിന്‍ മാത്യൂ, ഫൈസല്‍ കരീം, സുനീര്‍, ഖാജാ ഹുസൈന്‍, ശരണ്‍ എസ്. സുകു, ഹിശാം, ബഌസി പി. ബാബു, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *