സിഗ്‌നലില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കുപുറകില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മലപ്പുറം: സിഗ്‌നലില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കുപുറകില്‍ പാര്‍സല്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വട്ടംകുളം തൈക്കാട് ചളിയംകുണ്ടില്‍ കുമാരന്റെ മകന്‍ അജീഷ്‌കുമാര്‍ (32) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ എടപ്പാള്‍ ജംഗ്ഷന്‍ കുറ്റിപ്പുറം റോഡിലായിരുന്നു അപകടം.

സിഗ്‌നല്‍ കണ്ടതിനെ തുടര്‍ന്ന് മുന്‍നിരയില്‍ നിര്‍ത്തിയ വാഹനങ്ങള്‍ക്കുപുറകിലായി ഓട്ടോയും നിര്‍ത്തിയിരുന്നു. ഇതിനുപുറകിലായി വന്ന പാര്‍സല്‍ ലോറി ഓട്ടോയ്ക്കുപുറകിലിടിച്ച് മുന്നിലുണ്ടായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ്് ബസിനടിയിലേയ്ക്കു കയറ്റുകയായിരുന്നു.

തകര്‍ന്ന ഓട്ടോയില്‍നിന്ന് അജീഷിനെ നാട്ടുകാര്‍ പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അഖിലയാണ് അജീഷിന്റെ ഭാര്യ. എടപ്പാള്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നു സംസ്‌ക്കരിക്കും.

എടപ്പാള്‍ മേഖലയില്‍ ട്രാഫിക് മൂലം ഗതാഗതം സ്തംഭനവും വാഹനാപകടങ്ങളും ഉണ്ടാകുന്നത് പതിവാണ്. ഇതിന്റെ ഭാഗമായി പലതവണ ട്രാഫിക് പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കിയെങ്കിലും ഒന്നും വിജയിച്ചില്ലെന്ന് മാത്രമല്ല വാഹനാപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുകയാണ്. സ്വകാര്യ ബസുകളുടെ അമിതവേഗതയാണ് മേഖലയില്‍ പലപ്പോഴും അപകടം സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *