ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് സ്‌നോഡന്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ അവകാശവാദം തള്ളി മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്‍. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും അവ ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍.

ഓണ്‍ലൈന്‍ ഇടപാടുവഴി അജ്ഞാത കച്ചവടക്കാരില്‍നിന്നും ആധാര്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് വാങ്ങാന്‍ സാധിച്ചുവെന്നായിരുന്നു ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട്. വെറും 500 രൂപമാത്രം നല്‍കി ആയിരക്കണക്കിന് ആധാര്‍ വിവരങ്ങള്‍ വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തല്‍. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ) യില്‍നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെത്തുടര്‍ന്ന് റഷ്യയിലെ അജ്ഞാത കേന്ദ്രത്തില്‍ കഴിയുകയാണ് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്‍.

ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാര സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ) ചോര്‍ത്തിയിരിക്കാമെന്ന തരത്തില്‍ കഴിഞ്ഞവര്‍ഷം വിക്കിലീക്‌സ് വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കന്‍ ടെക്‌നോളജി കമ്ബനിയായ ക്രോസ് മാച്ചിന്റെ സഹായത്തോടെ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കാമെന്ന സംശയമാണ് ഉന്നയിക്കപ്പെട്ടത്. എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി തള്ളിയിരുന്നു. സ്ഥാപിത താത്പര്യക്കാരായ ചിലരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *