ഉപരോധങ്ങള്‍ക്കിടയില്‍ ജന്‍മദിനാഘോഷം ഒഴിവാക്കി ഉത്തര കൊറിയന്‍ ഏകാധിപതി

സോള്‍ : ലോക രാജ്യങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തി ആണവ ശക്തിയുടെ കേന്ദ്രമാക്കി ഉത്തരകൊറിയെ മാറ്റിയ ഏകാധിപതി കിം ജോങ് ഉന്നിന് ഇന്ന് 34ാം ജന്മദിനം. എന്നാല്‍ ഇതുവരെയുള്ള ജന്മദിനങ്ങള്‍ ആഘോഷിച്ച കിം ജോങ് ഇത്തവണ പിറന്നാള്‍ ആഘോഷങ്ങള്‍ എല്ലാം ഒഴിവാക്കി.

ആഘോഷങ്ങള്‍ എല്ലാം ഒഴിവാക്കിയത് ഐക്യരാഷ്ട്ര സഭാ ഏര്‍പ്പെടുത്തിയ ഉപരോധം കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാത്രമല്ല ഉത്തരകൊറിയയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക കലണ്ടറിലും കിം ജോങ് ഉന്നിന്റെ ജന്മദിനം രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐക്യരാഷ്ട്ര സംഘനടയുടെയും യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെയും കടുത്ത എതിര്‍പ്പുകള്‍ക്കും സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കുമിടെ 2017ല്‍ മാത്രം ചെറുതും വലുതുമായ 16 മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്.

അതിനാല്‍ തന്നെ ഏകാധിപതി എന്ന നിലയില്‍ സ്വയം അഹങ്കരിക്കേണ്ട ദിനമാണ് കിം ജോങ് ഉന്നിന് ഈ ജന്മദിനം. ആറാം തവണ നടത്തിയ ആണവ പരീക്ഷണം കാരണം ഐക്യരാഷ്ട്ര സംഘടനയും ലോകരാജ്യങ്ങളും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങള്‍ ഉത്തരകൊറിയയെ ബാധിച്ചുതുടങ്ങിയതിന്റെ സൂചനയാണ് ആഘോഷ പരിപാടികളില്‍നിന്നുള്ള ഈ പിന്‍മാറ്റമെന്നാണ് വിലയിരുത്തല്‍.

ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ നിരോധനം ഉത്തര കൊറിയയുടെ തൊഴിലാളി വര്‍ഗത്തെ ബാധിച്ചിട്ടുണ്ട്.കല്‍ക്കരി കയറ്റുമതിയും കാര്യമായി കുറഞ്ഞതോടെ പലര്‍ക്കും ജോലി നഷ്ടമാകുകയും ചെയ്തു.

ഇത്തരം സാഹചര്യങ്ങള്‍ രാജ്യത്ത് ഉണ്ടായതിനാല്‍ കിം ജോങ് ഉന്നിന്റെ ജനപ്രീതിയില്‍ വന്‍തോതിലുള്ള ഇടിവുണ്ടായതായും ടെലിഗ്രാഫ് മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ കാര്യങ്ങള്‍ കണക്കാക്കിയാണ് കിം ജോങ് ഉന്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *