സൗദിയില്‍ സാമ്പത്തിക പരിഷ്‌കരണം ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതായി പഠനം; സഹായവുമായി രാജാവ്

ജിദ്ദ: സൗദിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണം ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതായി പഠനം. ഇതോടെ സഹായവുമായി സൗദി രാജാവ് സല്‍മാന്‍ രംഗത്തെത്തി. വെള്ളിയാഴ്ച പുറത്തുവിട്ട രാജകല്‍പനകളിലൂടെയാണ് ധനസഹായം പ്രഖ്യാപിച്ചത്. ധനസഹായ പാക്കേജുകള്‍ രാജ്യത്തെ സിവില്‍, സൈനിക രംഗത്തെ പൗരന്മാരായ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടയുള്ള പൊതുജനങ്ങള്‍ക്കും ആശ്വാസമാകും.

2018 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ സിവില്‍, സൈനിക ജീവനക്കാര്‍ക്ക് മാസം ആയിരം വീതം റിയാല്‍ പ്രത്യേക ഉപജീവന അലവന്‍സാണ് രാജാവ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം എല്ലാ മാസവും 27 മുതല്‍ നല്‍കിത്തുടങ്ങണമെന്നും രാജാവ് നിര്‍ദേശിച്ചു. സായുധ കലാപകാരികളെ നേരിട്ടുകൊണ്ടിരിക്കുന്ന ദക്ഷിണ അതിര്‍ത്തിയിലെ മുന്‍നിര സൈനികര്‍ക്ക് മാസാവസാനം 5,000 വീതം റിയാല്‍ വിതരണം ചെയ്യണമെന്നും രാജകീയ ഉത്തരവില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ അലവന്‍സില്‍ 10 ശതമാനം വര്‍ദ്ധനവ്, പൗരന്മാരുടെ സ്വകാര്യ ആശുപത്രികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വാറ്റ് സംഖ്യ സര്‍ക്കാര്‍ ഏറ്റെടുക്കും, എട്ടര ലക്ഷം വരെ റിയാല്‍ ചിലവുള്ള ആദ്യഭവനം സംബന്ധിച്ച നികുതിയും സര്‍ക്കാര്‍ വഹിക്കും, നടപ്പാക്കി വരുന്ന ക്ഷേമ പദ്ധതികളിലൂടെ ധനസഹായം ലഭിച്ചു കൊണ്ടിരിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം മാസാവസാനം 500 വീതം റിയാല്‍ അലവന്‍സായി നല്‍കും, ജനറല്‍ റിട്ടയര്‍മെന്റ് ഓര്‍ഗനൈസേഷന്‍, സോഷ്യല്‍ ഇന്‍ഷുറന്‍സ് ജനറല്‍ ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് ജീവിതച്ചെലവിനായി 500 വീതം റിയാല്‍ അധികമായി നടപ്പു സാമ്ബത്തിക വര്‍ഷം മുഴുവന്‍ നല്‍കും, കൂടാതെ സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കളുടെ പ്രതിമാസ അലവന്‍സിന് പുറമെ, നടപ്പു വര്‍ഷം അഞ്ഞൂറ് വീതം റിയാല്‍ ഉപജീവന അലവന്‍സായി നല്‍കുമെന്നും രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *