എടപ്പാടി വിഭാഗവുമായി ലയിച്ചത് മോദിയുടെ ആവശ്യപ്രകാരം-പനീര്‍ശെല്‍വം

ചെന്നൈ: താന്‍ എടപ്പാടി വിഭാഗവുമായി സഹകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍.

എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന ബിജെപിയുടെ വാദത്തിന് തിരിച്ചടിയാകുന്ന വെളിപ്പെടുത്തലാണ് പനീര്‍ശെല്‍വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്താനായിരുന്നു താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, താന്‍ മന്ത്രിസഭയില്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചതും മോദിയായിരുന്നുവെന്നു എഐഡിഎംകെ ഭാരവാഹി യോഗത്തില്‍ പനീര്‍ശെല്‍വം വെളിപ്പെടുത്തി.

തമിഴ്നാട് രാഷ്ട്രീയത്തില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇപിഎസ്-ഒപിഎസ് ലയനം എന്ന് വ്യക്തമാക്കുന്നതാണ് ഉപമുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ എന്നാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം മാത്രമല്ല പാര്‍ട്ടിയുടെ നന്മയെ കരുതി കൂടിയാണ് താന്‍ ഇപിഎസ് പക്ഷവുമായി കൈക്കോര്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.

ആദ്യമായാണ് ഇപിഎസ്- ഒപിഎസ് ലയനത്തെ കുറിച്ചും അതിനു പിന്നിലെ കേന്ദ്ര ഇടപെടലിനെ കുറിച്ചും എഐഎഡിഎംകെയില്‍ നിന്ന് പരസ്യ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്.

ഇപിഎസ്-ഒപിഎസ് പക്ഷങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈയിലെ കളിപാവകളാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെയും കോണ്‍ഗ്രസിന്റെയും വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പനീര്‍ശെല്‍വത്തിന്റെ പരസ്യപ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *