ബി.ജെ.പിയിലേക്ക് പോയ അര്‍വിന്ദര്‍ സിങ് വീണ്ടും കോണ്‍ഗ്രസിലെത്തി

ന്യൂഡല്‍ഹി: ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന ഡല്‍ഹി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനായ അര്‍വിന്ദര്‍ സിങ് ലവ്ലി വീണ്ടും കോണ്‍ഗ്രസിലെത്തി. ഡല്‍ഹിയില്‍ 20 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലവ്ലിയുടെ അപ്രതീക്ഷിത നീക്കം. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങലിലാണ് താന്‍ തിരിച്ചെത്തുന്നതായി ലവ്ലി പ്രഖ്യാപിച്ചത്.

പ്രത്യശാസ്ത്രപരമായി താന്‍ ബി.ജെ.പിക്ക് ചേര്‍ന്നയാളല്ലെന്ന് തിരിച്ചറിഞ്ഞതായി ലവ്ലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നെ സംബന്ധിച്ചിടത്തോളം മോശം സമയമായിരുന്നു അത്. ബി.ജെ.പിയിലേക്ക് പോകാന്‍ തീരുമാനമെടുത്തത് സന്തോഷത്തോടെയല്ലായിരുന്നു. പിന്നീട് അജയ് മാക്കനുമായി സംസാരിച്ച്‌ അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ത്തു എന്നും ലവ്ലി പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ലവ്ലി ബി.ജെ.പിയില്‍ ചേക്കേറിയത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് ടിക്കറ്റ് വിതരണത്തില്‍ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. അമിത് ഷായെ കണ്ട ലവ്ലി കോണ്‍ഗ്രസില്‍ തന്നേപ്പോലെ വളരെയധികം പേര്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നു പറഞ്ഞിരുന്നു. ഷീലാ ദീക്ഷിതിന്‍റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ലവ്ലി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് മലിക്കിനൊപ്പമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *