മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 103 കോടിയുടെ വികസന പദ്ധതി

മലപ്പുറം: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച 103 കോടി രൂപയുടെ പദ്ധതിയുടെ ടെന്റര്‍ ഈ മാസം 28ന് തുറക്കും. സാങ്കേതികാനുമതി ലഭിച്ചയുടന്‍ അധികൃതര്‍ ടെന്റര്‍ ക്ഷണിച്ചിരുന്നു. പദ്ധതി നടപ്പിലാവുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ക്വാര്‍ട്ടേഴ്സുകള്‍, ഓഡിറ്റോറിയം എന്നിവ യാഥാര്‍ത്ഥ്യമാകും. ഇന്നലെ വൈകീട്ട് മൂന്നരക്ക് കോളേജ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന എച്ച്‌ ഡി എസ് യോഗം പദ്ധതി സംബന്ധിച്ച്‌ ചര്‍ച്ച ചെയ്തു.

കാര്‍ഡിയോളജി ആന്റ് കാര്‍ഡിയോ തെറാസിക് സര്‍ജ്ജറി വിഭാഗം സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപ ഡി എം ഇ ഫണ്ട് അനുവദിച്ചിരുന്നു. വിഭാഗം പ്രവര്‍ത്തിക്കുന്നതോടെ ആശുപത്രിയിലെത്തുന്ന ഹൃദ്രോഗികള്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി, കാത്ത്ലാബ് എന്നിവക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരില്ല.

സി ടി സ്കാന്‍ സ്ഥാപിക്കുന്നതിന് 2.7 കോടി രൂപ, ഫയര്‍ ആന്റ് സേഫ്റ്റി സജ്ജീകരണങ്ങള്‍ക്ക് ഒരു കോടി രൂപ, രോഗീസൗഹൃദ ആശുപത്രിയാക്കുന്നതിന് ഒരു കോടി രൂപ, മൈനര്‍ വര്‍ക്സിന് ഒരു കോടി രൂപ, മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തിന് 50 ലക്ഷം രൂപ, സ്റ്റോര്‍ കോംപ്ലക്സിന് രണ്ടര കോടി രൂപ, വയോധികര്‍ക്കും അംഗപരിമിതര്‍ക്കും വേണ്ട സംവിധാനങ്ങളൊരുക്കുന്നതിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.

നിലവില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെയനുവദിച്ച ഫണ്ട് പി ഡബ്ല്യുഡിയില്‍ക്ക് നിക്ഷേപിച്ചു. രോഗീ സൗഹൃദ ആശുപത്രിക്ക് ഒരു കോടി രൂപ, മൈനര്‍ വര്‍ക്സിന് 1.39 കോടി രൂപ, മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തിന് 2.63 കോടി രൂപ എന്നിവയാണ് നിക്ഷേപിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളേജ് വികസനത്തിനായി ഏഴ് ഏക്കര്‍ സ്ഥലം കൂടി അക്വയര്‍ ചെയ്യുന്നതിന് എച്ച്‌ ഡി എസ് യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടര്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം ഉമ്മര്‍ എം എല്‍ എ, നഗരസഭാദ്ധ്യക്ഷ വി എം സുബൈദ, കൗണ്‍സിലര്‍മാരായ വല്ലാഞ്ചിറ മുഹമ്മദലി, അഡ്വ. കെ ഫിറോസ് ബാബു, പി ജി ഉപേന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഡോ. പി എസ് ശശി, സുപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിറിയക് ജോബ്, മംഗലം ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *