ജിദ്ദ: സൗദിയില്‍ മരിച്ച വീട്ടുജോലിക്കാരിയുടെ മൃതദേഹം സ്വന്തം നാടായ ശ്രീലങ്കയിലെത്തിച്ചത് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം. പാസ്പോര്‍ട് വിഭാഗത്തില്‍ മരിച്ച സ്ത്രീയുടെ വിവരങ്ങള്‍ കൃത്യമായി ഇല്ലാതിരുന്നതിനാലാണ് ഇത്രയും വര്‍ഷം കാലതാമസം എടുത്തത്. ബയോമെട്രിക് രേഖകള്‍ ഇല്ലാതെയാണ് സ്ത്രീ അവിടെ ജീവിച്ചതും.
സാന്‍സി സുഫിയ എന്ന യുവതി 20 വര്‍ഷമായി സൗദിയിലെ ഒരു വീട്ടില്‍ ജോലിക്കാരിയായിരുന്നു. 2015 ഡിസംബറില്‍ ഗുരുതരമായ രോഗത്തെത്തുടര്‍ന്ന് ഇവരെ ദമാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ്ഞാത യുവതി എന്ന നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി രേഖകളിലും ഇവരുടെ പേര് വിവരങ്ങള്‍ നല്‍കിയിരുന്നില്ല. 2015 ഡിസംബറിനാണ് ഇവര്‍ മരിച്ചത്.
ഇവരുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ക്ക് പൂര്‍ണമായും ലഭിച്ചില്ല. ആരും അവരെ അന്വേഷിച്ച് എത്തുകയും ചെയ്തിരുന്നില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീയുടെ പാസ്പോര്‍ട്ട് കാലാവധി 2000 അവസാനിച്ചതാണെന്ന് വ്യക്തമായി. മരണസമയത്ത് അവരുടെ കൈവശ്യം കൃത്യമായ രേഖകള്‍ ഒന്നും തന്നെയില്ലായിരുന്നുവെന്നും കണ്ടെത്തി. വീട്ടുജോലിക്കാരിയുടെ വിസയില്‍ എത്തിയ സ്ത്രീയുടെ റസിഡന്റ്സി പെര്‍മിറ്റും മറ്റുരേഖകളും തൊഴില്‍ ഉടമ ശരിപ്പെടുത്തിയിരുന്നില്ല. ഇത് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലാക്കി.
സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ 2016ല്‍ ശ്രീലങ്കന്‍ എംബസി കാര്യങ്ങള്‍ സുഫിയയുടെ കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൗദിയിലെ സുഫിയയുടെ സ്പോണ്‍സറെ കണ്ടെത്തി. അപ്പോഴേക്കും ഏതാണ്ട് രണ്ടുവര്‍ഷം സമയമെടുത്തിരുന്നു. സ്പോണ്‍സര്‍ നേരത്തെ മരിച്ചുപോയെന്നായിരുന്നു അറിയാന്‍ സാധിച്ചത്. സ്പോണ്‍സറുടെ കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടുജോലിക്കാരിയുമായി യാതൊന്നും ഒന്നും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും കണ്ടെത്തി
