അച്ഛാദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോഡി ജനങ്ങള്‍ക്ക് ദുര്‍ദിനങ്ങള്‍ സമ്മാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിപി പ്രസിഡണ്ട് എംഎം ഹസന് നയിക്കുന്ന ജനമോചന യാത്ര കാസര്‍കോട് ചെര്‍ക്കളത്തു നിന്നും ആരംഭിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡിയുടെ നാലുവര്‍ഷത്തെ ഭരണം സമ്മാനിച്ചത് ദുരിതം മാത്രമാണ്. ഇന്ധനവില വര്‍ധനവിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. നരേന്ദ്ര മോഡിയും പിണറായി വിജയനും ഒരേ തൂവല്‍ പക്ഷികളാണ്. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായി. കൊലപാതക രാഷ്ട്രീയം മുഖമുദ്രയാക്കിയ സര്‍ക്കാരാണ് പിണറായിയുടേത്. കൊലപാതികള്‍ക്ക് എല്ലാ സംരക്ഷണവും നല്കുന്നു. പോലീസിന്റെ നിയന്ത്രണം സര്‍ക്കാരിന് നഷ്ടമായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
എല്‍.ഡി.എഫിന്റെ മദ്യനയം അഴിമതിയാണ്. തോക്കും ലാത്തിയും ഉപയോഗിച്ച് ജനങ്ങളെ പീഡിപ്പിച്ച് വികസനം കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വികസനം നടപ്പാക്കാന്‍ ഒരു തുള്ളി ചോരപോലും വീഴിത്തിയിട്ടില്ല. കുട്ടികളുടെ ഭാവി ഓര്‍ത്ത് തികച്ചും മാനുഷിക പരിഗണന വെച്ചാണ് മെഡിക്കല്‍ പ്രവേശന ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
യു.ഡി.എഫ്. കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. എന്നാല്‍ ഞാന്‍ ഒറ്റെക്കെടുത്ത തീരുമാനമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ വ്യാഖ്യാനിച്ചത്. സ്വാശ്രയ മാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് ഒരു കാരണവശാലും കൂട്ടുനില്‍ക്കില്ല. ആത്മഹത്യയിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീരിന് മുന്നില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കേണ്ടി വന്നതുകൊണ്ടു മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. ഈ കോളജുകളിലെ മാനേജ്മെന്റുകള്‍ നടത്തിയ നിയമലംഘനത്തെ ഒരിക്കലും ഞങ്ങള്‍ അംഗീകരിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
