കേരളം ഭരിക്കുന്നത് മാര്‍ക്‌സിസ്റ്റ് ജന്മികള്‍: എംഎം ഹസ്സന്‍

മാനന്തവാടി: കേരളം ഭരിക്കുന്നത് മാര്‍ക്‌സിസ്റ്റ് ജന്മികളാണെന്ന് കെ പി സി സി അധ്യക്ഷന്‍ എംഎം ഹസ്സന്‍. ജനമോചനയാത്രക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ മിച്ചഭൂമി സിപിഐ നേതാക്കള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കച്ചവടം നടത്തുകയാണ്. എം എന്‍ സ്മാരകം വരെയെത്തി നില്‍ക്കുകയാണ് സര്‍ക്കാര്‍ ഭൂമി കച്ചവടം. റവന്യൂമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ മിച്ചഭൂമി വീതിച്ചുകൊടുക്കാന്‍ ശ്രമിക്കുമ്ബോള്‍ സിപിഎമ്മുകാരും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല.

ഇടുക്കിജില്ലയില്‍ എം എല്‍ എയുടെ അടക്കം നേതൃത്വത്തില്‍ അവരും ഭൂമി സ്വന്തമാക്കുകയാണ്. കയ്യേറ്റക്കാരെന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിളിച്ചുനടന്ന വീരേന്ദ്രകുമാറിനെയും ഒപ്പം കൂട്ടിയതോടെ ഭൂമികയ്യേറ്റക്കാരെല്ലാം ഒരുമിച്ച്‌ ചേര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തേനും പാലുമൊഴുക്കുമെന്ന് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ മദ്യയും ചോരയുമാണ് ഒഴുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വാരാപ്പുഴയിലെ ചവിട്ടിക്കൊലയും, ഷുഹൈബിന്റെ കൊലപാതകവുമെല്ലാം ഇത് തെളിയിക്കുന്നു. ഷുഹൈബിന്റെ കൊലയാളികള്‍ അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് ഒരുമിച്ച്‌ നില്‍ക്കുന്നതും, സി പി എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ തോളില്‍ കൈയ്യിട്ട് നില്‍ക്കുന്നതുമെല്ലാം കൂട്ടിവായിച്ചാല്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ അത് നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടാളികളാവുകയാണ്. ഇടതുമുന്നണി ഭരണത്തില്‍ പൊലീസിനുള്ളിലും പാര്‍ട്ടിപ്രവര്‍ത്തനം ശക്തമായി. പൊലീസുകാരെ രാഷ്ട്രീവത്ക്കരിച്ച്‌ അവര്‍ക്കിടയില്‍ ക്രിമിനലുകളെ സൃഷ്ടിച്ചിരിക്കുകയാണ്. ജയിലിലെ കാര്യവും മറിച്ചല്ല. അവിടെയും പാര്‍ട്ടിപ്രവര്‍ത്തനം നടത്താന്‍ ക്രിമിനലുകള്‍ക്ക് അവസരമുണ്ടാക്കുകയാണ്. ഒരുവര്‍ഷം ടി പി കേസ് പ്രതി കുഞ്ഞനന്തന്‍ പരോളില്‍ പോയത് 210 ദിവസമാണ്. ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് കാമുകിയുമായി സംസാരിക്കാന്‍ 12 മണിക്കൂര്‍ അവസരമുണ്ടാക്കുന്നു. ഇത്തരത്തില്‍ പ്രതികളുടെ ഭാഗം ചേരുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. കേരളത്തിലെ ജനങ്ങള്‍ ഇന്ന് നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. യു ഡി എഫ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികളെല്ലാം തന്നെ നിര്‍ത്തി. കര്‍ണാടകയും, തമിഴ്‌നാടും പോലുള്ള അയല്‍ സംസ്ഥാനങ്ങള്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയപ്പോള്‍ ഇവിടെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേന്ദ്രവും കേരളവും ഒരുപോലെ കര്‍ഷക ദ്രോഹനടപടികളുമായി മുന്നോട്ടുപോകുകയാണ്. പാവങ്ങള്‍ക്ക് നേരെ മുഖംതിരിക്കുന്ന മോദി കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എഴുതിത്തള്ളിയത് 1.88 ലക്ഷം കോടി രൂപയാണ്. ബാങ്കുകള്‍ കൊള്ളയടിച്ച്‌ കോര്‍പറേറ്റ് ഭീമന്‍മാര്‍ ഇന്ത്യ വിടുന്നതും പതിവായിരിക്കുന്നു. നോട്ട് നിരോധനം, ജി എസ് ടി, പെട്രോള്‍-ഡീസല്‍ വില വര്‍ധന എന്നിങ്ങനെ എല്ലാംകൊണ്ടും ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്ന മോദിയുടെ വാഗ്ദാനവും നടപ്പിലായില്ല. യു പി എ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് 72000 കോടി രൂപയുടെ കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളിയത്. ഇന്ന് ഇന്ത്യയിലെ കര്‍ഷകര്‍ ആത്മഹത്യാ മുനമ്ബിലാണ്.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമരം ചെയ്ത കൃഷിക്കാര്‍ക്ക് ലഭിച്ചത് വെടിയുണ്ടകളാണ്. രാജ്യത്തെ ഫാസിസം വിഴുങ്ങിയിരിക്കുകയാണ്. വര്‍ഗീയതക്കൊപ്പം മുതലാളിത്തത്തിന്റെ കരങ്ങളും അമര്‍ന്നിരിക്കുന്നു. പശുവിന്റെ, പള്ളിയുടെ പേരില്‍ അക്രമങ്ങള്‍ അരങ്ങേറുന്നു. വര്‍ഗീയ കലാപമുണ്ടാക്കി ബി ജെ പി വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനെ പ്രതികരിക്കേണ്ടത് വിപ്ലവരീതിയില്‍ വെടിയുണ്ട കൊണ്ടല്ല, മറിച്ച്‌ ബാലറ്റ് പേപ്പറിലൂടെയാവണമെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *