പകര്‍ച്ചവ്യാധി നിയന്ത്രണം: നഗരസഭകള്‍ കൂടുതല്‍ ശ്രദ്ധിക്കണം – മുഖ്യമന്ത്രി

തിരുവനന്തപുരം:  പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു.

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യവകുപ്പ് ‘ആരോഗ്യ ജാഗ്രത’ എന്ന കര്‍മപരിപാടി മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2017ല്‍ വൈറല്‍പനി, ഡെങ്കിപ്പനി, എച്ച്‌1 എന്‍1 തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ കൂടുതലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കര്‍മ പരിപാടി തയ്യാറാക്കിയത്. ഇതനുസരിച്ച്‌ ജനുവരി ഒന്നു മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമാകെ നടന്നു വരികയാണ്. ഉറവിട കൊതുക നശീകരണം ഇതിന്റെ ഭാഗമാണ്. ഇതിനകം ആരോഗ്യ പ്രവര്‍ത്തകര്‍ 47 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ച്‌ ബോധവല്‍ക്കരണം നടത്തി. ഒരു ലക്ഷത്തോളം ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. പതിനാറായിരത്തോളം വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പാക്കി വരുന്നു. ജനപ്രതിനിധികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ വിവിധതലങ്ങളില്‍ പരിശീലനം നല്‍കി. കൊതുകുസാന്ദ്രത കൂടിയ സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ പ്രത്യേക പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുതല ഹെല്‍ത്ത് സാനിറ്റേഷന്‍ ന്യൂട്രിഷന്‍ കമ്മിറ്റിക്ക് പതിനായിരം രൂപ വീതം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ തുടര്‍ പ്രവര്‍ത്തനം ജാഗ്രതയോടെ നടത്താന്‍ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ടാണ് ‘ആരോഗ്യജാഗ്രത’ നടപ്പാക്കുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച്‌ നഗരസഭകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, പഞ്ചായത്ത് ഡയറക്ടര്‍ പി മേരിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *