ലഖ്നൗ: വര്‍ഗീയ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ബൈരിയയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ട് മനോഭാവങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. അത് ഹിന്ദുവും ഇസ്ലാമും തമ്മിലുള്ള പോരാട്ടമാണ്. ഇസ്ലാമിനെതിരെ ഭഗവാന് നടത്തുന്ന പോരാട്ടമാണെന്നും വ്യാഴാഴ്ച ബല്യയിലെ ഒരു റാലിയില്‍ സുരേന്ദ്ര സിംഗ് പറഞ്ഞു.
അതുകൊണ്ട് എന്റെ സഹോദരന്മാരെ ഇസ്ലാം വിജയിക്കണോ ഭഗവാന് വിജയിക്കണമോ എന്ന് നിങ്ങള്‍ തീരുമാനിക്കണം. മോഡിയുടെ സത്യസന്ധത വിജയിക്കണോ അതോ ആത്മാര്‍ത്ഥതയില്ലാത്ത കൂട്ടര് വിജയിക്കണമോ എന്ന് നിങ്ങള്‍ തീരുമാനിക്കുക. ഈ രണ്ടു കൂട്ടര് തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയുടെ വിശ്വാസം ഒരു ഭാഗത്തും ഇസ്ലാം അനുകൂലികള്‍ മറുഭാഗത്തുമാണ്.
പ്രതിപക്ഷമെന്നത് രാജ്യവിരുദ്ധരാണ്. അവരുടെ മേധാവികള്‍ അറബ്, ഇസ്ലാം രാജ്യങ്ങളിലാണ്. ചിലരുടെ തത്വങ്ങള്‍ ഇറ്റലിയിലാണെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ വര്‍ഷമാദ്യം ഇറ്റലി സന്ദര്‍ശിച്ചതിനേയും സിംഗ് വിമര്‍ശിച്ചു. ഒരിക്കലും അദ്ദേഹത്തെ ലോക്സഭയില്‍ ഇരുന്ന് കണ്ടിട്ടില്ല. എന്നാല്‍ ആഴ്ചയില്‍ രണ്ടു തവണ അദ്ദേഹം ഇറ്റലിയില്‍ എത്തുന്നുണ്ട്. എന്തിനാണ് അത്. ഇന്ത്യന്‍ സംസ്കാരത്തെ മാനിക്കുന്നതല്ല അദ്ദേഹത്തിന്റെ സംസ്കാരം. ഇറ്റലിയുടെ മണ്ണിനോടാണ് അദ്ദേഹത്തിന് കൂറ്.
ഇതെല്ലാം കണക്കാക്കിയാണ് താന്‍ പറയുന്നത് 2019ലെ തെരഞ്ഞെടുപ്പ് ഇസ്ലാമി മനോഭാവക്കാരും ഹിന്ദു മനോഭാവമുള്ളവരും തമ്മിലാണെന്ന്. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി തുടങ്ങിയ മുഴുവന്‍ വില്ലന്മാരും ഒരു ഭാഗത്തും നമ്മുടെ രാമന്റെ പാര്‍ട്ടി, അതായത് ബി.ജെ.പി മറുഭാഗത്തുംമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാമന്റെ റോള്‍ എടുക്കുന്നത് ഒരാള്‍ മാത്രമാണ്. അത് നരേന്ദ്ര മോഡിയാണ്. രാഹുല്‍ ഗാന്ധിക്ക് രാവണന്റെ റോള്‍ ആണെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
