ഗൗരി ലങ്കേഷ് കൊലപാതകം; നാല് പ്രതികള്‍ കൂടി പിടിയില്‍

ബാംഗ്ലൂര്‍:  പ്രമാദമായ ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. മഹാരാഷ്ട്രയില്‍ നിന്നുള്ള അമോല്‍ കലേ (39), ഗോവയില്‍ നിന്നുള്ള അമിത് ദഗ്വാക്കര്‍ എന്ന പ്രദീപ് (39), കര്‍ണാടകയില്‍ നിന്നുള്ള മനോഹര്‍ ഏഡാവ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ 12 ദിവസത്തേക്ക് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതിയുമായി ബന്ധപ്പെട്ടവരാണ് പിടിയിലായ മൂന്ന് പേരും.

യുക്തിവാദ ചിന്തകനായ കെ. എസ് ഭഗവാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇവര്‍ പോലീസ് പിടിയിലായത്. ഇതേ കേസില്‍ അറസ്റ്റിലായ കര്‍ണാടക സ്വദേശിയായ സുജീത് കുമാറിനും (37) ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ പങ്കുണ്ട്. നാല് പേരെയും വ്യാഴാഴ്ച എസ്.ഐ.ടി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

ഭഗവാന്‍ വധക്കേസിലെ അന്വേഷണത്തിനിടെയാണ് പ്രതികള്‍ക്ക് ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന കാര്യം വ്യക്തമായതെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. ഇതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രതികളുടെ എണ്ണം അഞ്ചായി. ഹിന്ദു യുവ സേന എന്ന സംഘടനയുടെ പ്രവര്‍ത്തകനായിരുന്ന കര്‍ണാടകയിലെ മഡ്ഡൂര്‍ സ്വദേശിയായ കെ.ടി നവീന്‍ കുമാര്‍(37) എന്നയാളെ മാര്‍ച്ചില്‍ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *