രാജീവ് ഗാന്ധിയെ പോലെ മോദിയെയും വധിക്കാന്‍ പദ്ധതി; പുനെ പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

ദില്ലി: രാജീവ് ഗാന്ധിയെ വധിച്ചതുപോലെ നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതിയിട്ടതായി പുനെ പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. കോടതിയോടാണ് പൊലീസ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതിന്റെ സൂചനകള്‍ അടങ്ങുന്ന ഒരു കത്ത് ലഭിച്ചതായും പൊലീസ് പറഞ്ഞു.

മാവേയിസ്റ്റ് ബന്ധം ആരോപിച്ച്‌ പൂനെ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയിതിരുന്നു. അവരില്‍ ഒരാളുടെ വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് കത്ത് ലഭിച്ചത്. ഭീമ കോറിഗോണ്‍ കലാപവുമായി ബന്ധപ്പെട്ട് സുധീര്‍ ദവാല, റോണ ജേക്കബ് വില്‍സണ്‍, അഡ്വക്കേറ്റ് സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റൗട്ട് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്.

റോണ ജേക്കബ്ബിന്റെ വീട്ടില്‍ നിന്നുമാണ് കത്ത് കണ്ടെത്തിയത്. നാല് റൈഫിളും നാല് ലക്ഷം തിരയും വാങ്ങാന്‍ എട്ട് കോടി രൂപ വേണ്ടതായി കത്തില്‍ പറയുന്നു. രാജീവ് ഗാന്ധി കൊലക്കേസിന് സമാനമായ മറ്റൊരു കൊലപാതകത്തെക്കുറിച്ചും കത്തില്‍ പരാമര്‍ശം നടത്തുന്നുണ്ട്.

മറ്റൊരു രാജീവ് ഗാന്ധി സംഭവത്തെക്കുറിച്ച്‌ ആലോചിക്കുന്നുണ്ട്. ഇത് ആത്മഹത്യാപരമായിരിക്കും. പരാജയപ്പെടാം. എന്നാലും പാര്‍ട്ടി ഈ പ്രമേയത്തില്‍ ഉറച്ചു നില്‍ക്കണം എന്ന് കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *