ശബരിമലയ്ക്കടുത്ത് വനത്തില്‍ ചുരിദാറും ബാഗും.. ദുര്‍ഗന്ധം വമിക്കുന്നു! ജസ്നയ്ക്കായി തെരച്ചില്‍ തുടരുന്നു

കോട്ടയം: 80 ദിവസമാകുന്നു കോട്ടയം സ്വദേശിനിയായ ജസ്‌ന മേരി എന്ന പെണ്‍കുട്ടിയെ കാണാതായിട്ട്. കേരളത്തിന് അകത്തും പുറത്തുമെല്ലാം പോലീസും ബന്ധുക്കളും സുഹൃത്തുക്കളും തെരച്ചില്‍ നടത്തുന്നുവെങ്കിലും ഒരു ഫലവും ഇല്ല.

ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വനഭാഗങ്ങളിലും പോലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു. അതിനിടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നിര്‍ണായകമായ ഒരു വിവരവും ലഭിക്കുകയുണ്ടായി.

ലിത്വേനിയന്‍ സ്വദേശിനിയായ യുവതിയെ കാണാതായി ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത് ബലാത്സംഗം ചെയ്യപ്പെട്ട് കൊല ചെയ്യപ്പെട്ട നിലയിലാണ്. ഒരു മാസത്തിലധികം വിഴിഞ്ഞത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ മരിച്ച്‌ അഴുകിക്കിടന്നിട്ടും ആരും അറിഞ്ഞിരുന്നില്ല. ജസ്‌നയെന്ന പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടര മാസം കഴിയുന്നു. ജസ്‌ന ജീവിച്ചിരിപ്പുണ്ടോ അതോ അപകടം വല്ലതും സംഭവിച്ചോ എന്ന് പോലും ആര്‍ക്കും ഒരു സൂചനയും ലഭിച്ചിട്ടില്ല.

വിദേശവനിതയ്ക്ക് സംഭവിച്ചത് പോലൊരു ദുരന്തമൊന്നും ജസ്‌നയ്ക്ക് സംഭവിച്ചിട്ടുണ്ടാകുതേ എന്ന പ്രാര്‍ത്ഥനയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. തമിഴ്‌നാട്ടില്‍ ദേശീയ പാതയോരത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ അത് ജസ്‌നയാണോ എന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ പിന്നീടത് ജസ്‌നയല്ലെന്നും മറ്റൊരു പെണ്‍കുട്ടിയാണെന്നും തിരിച്ചറിഞ്ഞു.

ജസ്‌നയെ കണ്ടെത്താന്‍ വിവരശേഖരണപ്പെട്ടികള്‍ വെച്ചതും വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതും കാരണം നിരവധി ഫോണ്‍കോളുകളാണ് ദിവസവും പോലീസിന് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. നേരത്തെ ബെംഗളൂരുവില്‍ ജസ്‌നയെ കണ്ടതായുള്ള ഫോണ്‍ കോള്‍ പ്രകാരം പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായിട്ടില്ല. ജസ്‌നയുമായി സാമ്യമുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ പോലും ആളുകള്‍ വിവരം പോലീസിനെ അറിയിക്കുന്നുണ്ട്.

എന്നാല്‍ ജസ്‌നയെക്കുറിച്ച്‌ മാത്രം കൃത്യമായ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. അതിനിടെ റാന്നി വനമേഖലയില്‍ ശബരിമലയ്ക്ക് സമീപത്തുള്ള ഇലവുങ്കല്‍ ഭാഗത്ത് കഴിഞ്ഞ ദിവസം പോലീസ് തെരച്ചില്‍ നടത്തുകയുണ്ടായി. ഈ ഭാഗത്ത് ഒരു പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും ബാഗും കണ്ടിരുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ഈ ഭാഗത്ത് നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നതായും ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു.

എന്നാല്‍ ഈ ഭാഗത്ത് നടത്തിയ അന്വേഷണത്തിലും പോലീസിന് ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കനത്ത മഴ ഓരോ ദിവസവും തുടരുകയാണ് എന്നതും കോടമഞ്ഞും തെരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാത്രമല്ല ഈ ഭാഗത്ത് കടുവയുണ്ടാകുമെന്ന പ്രദേശവാസികളുടെ മുന്നറിയിപ്പും തെരച്ചില്‍ തുടരുന്നതിന് തടസ്സമായി. ഈ വനമേഖലയില്‍ വരുംദിവസങ്ങളില്‍ പോലീസ് അന്വേഷണം തുടര്‍ന്നേക്കും.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെഎ വിദ്യാധരന്റെ നേതൃത്വത്തില്‍ ഷാഡോ ടീമംഗങ്ങളാണ് തെരച്ചില്‍ നടത്തിയത്. ഈ മേഖലയില്‍ പലയിടത്തും മാലിന്യം തള്ളിയ നിലയിലാണ്. ഇത്രയും ദിവസത്തെ അന്വേഷണത്തിലും കാര്യമായ തെളിവുകളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. നൂറിലധികം പോലീസുകാരും ജസ്‌നയുടെ കോളേജിലെ വിദ്യാര്‍ത്ഥികളും അടങ്ങുന്ന വന്‍സംഘം വനമേഖലകളിലും വെള്ളക്കെടുകളിലും കൊക്കകളിലും പരിശോധന നടത്തിയിരുന്നു.

വിവരശേഖരണത്തിന് ജസ്‌നയുടെ നാട്ടിലും കോളേജിലും വെച്ചിരിക്കുന്ന പെട്ടികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ലക്ഷക്കണക്കിന് ഫോണ്‍കോളുകള്‍ വേര്‍തിരിച്ചാണ് അന്വേഷണം നടത്തുന്നത്. മാര്‍ച്ച്‌ 22നാണ് വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയ ജസ്‌നയെ കാണാതാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *