ജെസ്നയുടെ തിരോധാനം: വിവരശേഖരണ പെട്ടിയില്‍നിന്ന് നിര്‍ണായക സൂചന

പത്തനംതിട്ട>എരുമേലി, മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി പൊലീസ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍നിന്ന് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ജെസ്ന പഠിച്ച കോളേജിന് സമീപത്തും, മുക്കൂട്ടുതറയിലും ഉള്‍പ്പെടെ മൂന്ന് ജില്ലകളിലായി 12 സ്ഥലങ്ങളില്‍ സ്ഥാപിച്ച പെട്ടിയില്‍നിന്ന് 50 ലധികം കത്തുകളാണ് പൊലീസിന് ലഭിച്ചത്. ഇവ പരിശോധിച്ച്‌ പൊലീസ് നടപടികള്‍ കൈക്കൊണ്ട് വരികയാണ്. പെട്ടി സ്ഥാപിച്ചതിനോട് ജനങ്ങള്‍ പോസിറ്റീവായി പ്രതികരിച്ചതിനാല്‍ വീണ്ടും യഥാസ്ഥലത്ത് അവ സ്ഥാപിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് ടി നാരായണന്‍ പറഞ്ഞു.

ചെന്നൈ, ബംഗളൂരു, ഗോവ, പൂണെ എന്നിവിടങ്ങളില്‍ പൊലീസ് ഇതിനകം വ്യാപക തെരച്ചില്‍ നടത്തി. തിരുവല്ല എസ്‌ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വിവിധ സ്ഥലങ്ങളിലെ പ്രാദേശിക പൊലീസിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തിയത്.

ജെസ്നയെ കണ്ടെന്ന വിവിധ ഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി വിവിധ മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ട് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ജെസ്നയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവിധ പോസ്റ്ററുകളും ലഘുലേഖകളും അന്വേഷണസംഘം വിതരണം ചെയ്യുകയും തിരക്കുള്ള സ്ഥലങ്ങളില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു. ജെസ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ പൊലീസ് അഞ്ച് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ജെസ്നയുടെ വീടിരിക്കുന്ന പ്രദേശമായ എരുമേലി, മുക്കൂട്ടുതറ ഭാഗത്തെ അറ് ടവറുകളില്‍നിന്ന് പൊലീസ് ശേഖരിച്ച ഫോണ്‍ സംഭാഷണങ്ങളില്‍നിന്ന് സംശയം തോന്നുന്ന 1800 നമ്ബരുകളുടെ സംഭാഷണ വിവരങ്ങള്‍ പൊലീസ് സൈബര്‍ വിഭാഗം അന്വേഷിച്ചു വരികയാണ്. ഈ നമ്ബരുകളുടെ ഉമസ്ഥരെ കണ്ടെത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേരളത്തില്‍ തന്നെ മുന്‍പ് നടക്കാത്ത വിധമുള്ള അന്വേഷണ നടപടികളാണ് ജെസ്നയെ കണ്ടെത്താന്‍ പൊലീസ് സ്വീകരിക്കുന്നത്. അന്വേഷണത്തോടുള്ള ജനങ്ങളുടെ പ്രതികരണവും പൊലീസ് അന്വേഷണം ശരിയായ വിധത്തിലാണെന്നാണ് സൂചിപ്പിക്കുന്നത്. പൂണെയിലും, ഗോവയിലും മലയാളി കുടുംബങ്ങള്‍ അന്വേഷണസംഘത്തോടൊപ്പം സഞ്ചരിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ചത് അതിന്റെ തെളിവാണെന്നും ടി നാരായണന്‍ പറഞ്ഞു. സാധ്യമായ എല്ലാ രീതിയിലും അന്വേഷണം പുരോഗമിക്കുകയാണ.് ജെസ്നയെ ഏത് വിധേനയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടി നാരായണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *