അനധികൃത കുടിയേറ്റം: അഭയാര്‍ത്ഥി നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ്

അമേരിക്ക: മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുന്ന അമേരിക്കയിലെ അഭയാര്‍ത്ഥി നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച്‌ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയ പ്രസിഡന്റ് അമേരിക്കയെ ഒരു അഭയാര്‍ത്ഥി ക്യാംപാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

നിയമവിരുദ്ധ കുടിയേറ്റം തടയാനെന്ന പേരില്‍ ആറാഴ്ചയ്ക്കിടെ ട്രംപ് ഭരണകൂടം മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തിയത് രണ്ടായിരത്തോളം കുട്ടികളെയാണ്. ലോകം ഒന്നാകെ വിമര്‍ശിക്കുമ്ബോഴും തന്റെ അഭയാര്‍ഥികളോടുള്ള നിലപാടില്‍ മാറ്റമില്ലാതെ തുടരുകയാണ് പ്രസിഡന്റ് ട്രംപ്.

മറ്റ് രാജ്യങ്ങളെ പോലെ അമേരിക്കയെ ഒരു അഭയാര്‍ഥി ക്യാംപാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു പ്രസിഡന്റ് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം ഡെമോക്രാറ്റുകളാണെന്ന് പറയുന്ന ട്രംപ് അവരുണ്ടാക്കിയ നിയമങ്ങളാണ് അമേരിക്കയില്‍ ഇത്രയധികം അഭയാര്‍ഥികളെ സൃഷ്ടിച്ചതെന്ന് വാദിക്കുന്നു. അനാവശ്യ പ്രതിഷേധം ഉയര്‍ത്താതെ സഹകരിച്ചാല്‍ ഇപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും, കെട്ടുറപ്പുള്ള ഒരു കുടിയേറ്റ നിയമം വേഗത്തിലുണ്ടാവുമെന്നും ഉറപ്പുപറയുന്നു. രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റം കര്‍ശനമായി നേരിടുമെന്ന് പ്രഖ്യാപിച്ച്‌ ട്രംപിന്റെ നയം അതേപടി നടപ്പാക്കുകയാണ് ആഭ്യന്തര സുരക്ഷാ സേനയും.

ഏപ്രലില്‍ തുടങ്ങിയ നടപടിയില്‍ രാജ്യത്തെത്തിയ 2000തോളം കുഞ്ഞുങ്ങളെയാണ് മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഒപ്പം സുരക്ഷാസേന ഇവരുടെ മാതാപിതാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡും ചെയ്യുന്നു. പ്രഥമവനിത മെലാനിയ ട്രംപടക്കം പ്രതികരിച്ചിട്ടുപോലും ഡോണള്‍ഡ് ട്രംപിന് യാതൊരു കുലുക്കവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *