അഭിമന്യുവിനെ വിളിച്ചുവരുത്തി കൊന്നത് തന്നെ? ഫോണ്‍ വിളികള്‍ക്ക് പിന്നില്‍ ഒന്നാം പ്രതി മുഹമ്മദ്…

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയതിന്റെ പിറകിലും കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണെന്ന സൂചനകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ആണ് ഇത് ചെയ്തത് എന്നാണ് പോലീസ് സംശയിക്കുന്നത്.

മഹാരാജാസ് കോളേജിലെ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. കൊലയാളികള്‍ക്ക് അഭിമന്യുവിനെ ചൂണ്ടിക്കാണിച്ച് കൊടുത്തതും മുഹമ്മദ് തന്നെ ആണെന്നാണ് സൂചനകള്‍. കാമ്പസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകന്‍ ആണ് ഇയാള്‍.

കോളേജിലേക്ക് എത്താന്‍ അഭിമന്യുവിനെ പലതവണ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു എന്ന് അഭിമന്യുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് എസ്എഫ്‌ഐക്കാര്‍ ആയിരിക്കും എന്നായിരുന്നു എസ്ഡിപിഐ/കാമ്പസ് ഫ്രണ്ട് നേതാക്കള്‍ പിന്നീട് ആരോപിച്ചിരുന്നത്.

അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു എന്ന രീതിയിലാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. അതിന് പിന്നില്‍ കോളേജിലെ കാമ്പസ് ഫ്രണ്ട് നേതാവും കേസിലെ ഒന്നം പ്രതിയും ആയ മുഹമ്മദ് തന്നെ ആണെന്നാണ് നിഗമനം.

അഭിമന്യുവിന്റെ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്‍ പരിശോധിച്ച് വരികയാണ്. അതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തില്‍ എത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ മുഹമ്മദ് തന്നെ ആണ് ഇതിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം.

അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ്, കൊലപാതക സംഘത്തിന് ഒരു വാട്‌സ് ആപ്പ് സന്ദേശം വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നില്‍ ഒരു വനിത നേതാവാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കാമ്പസ് ഫ്രണ്ടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഇവര്‍.

ഒരു തരത്തിലും തങ്ങളെ പിന്തുടരാന്‍ അനുവദിക്കാത്ത രീതിയില്‍ ആണ് കൊലപാതക സംഘം മുങ്ങിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം സംഘാംഗങ്ങള്‍ എല്ലാം മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയും ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അക്രമിസംഘവുമായി നേരിട്ട് ബന്ധപ്പെട്ടവരും ഇപ്പോള്‍ ഒളിവിലാണ്.

കൊലയാളി സംഘം യാദൃശ്ചികമായി അഭിമന്യുവിനെ കുത്തിയത് അല്ലെന്നാണ് പുറത്ത് വരുന്ന വിവരം. അഭിമന്യുവിനെ കോളേജിലെ തന്നെ ഒരു വിദ്യാര്‍ത്ഥിയാണ് ചൂണ്ടിക്കാണിച്ച് കൊടുത്തത് എന്നാണ് പിടിയിലായവരില്‍ ഒരാള്‍ നല്‍കിയ മൊഴി. ഇതും മുഹമ്മദ് തന്നെ ആണോ എന്നും സംശയമുണ്ട്.

എറണാകുളം നോര്‍ത്തില്‍ ഉള്ള ‘കൊച്ചി ഹൗസ്’ ആയിരുന്നു കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രധാന താവളം. മുഹമ്മദ് ഇവിടത്തെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നത്രെ. ഈ കേന്ദ്രത്തെ കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

കാമ്പസിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊലയാളി സംഘത്തെ വിളിച്ചുവരുത്തിയത് മുഹമ്മദ് തന്നെ ആണെന്നാണ് വിവരം. കൊലയാളി സംഘം അതിന് മുമ്പ് തന്നെ അടുത്തുള്ള രഹസ്യ താവളത്തില്‍ എത്തിയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരം.

അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘം രാജ്യം വിടാനുള്ള സാധ്യതയും അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്. ഇവര്‍ക്കായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പോലീസിന്റെ പദ്ധതി. ഏത് വിധേനയും കൊലയാളികളെ പിടികൂടുക എന്നാണ് ലക്ഷ്യം.

അഭിമന്യു കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനുള്ള നീക്കവും തത്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. കാമ്പസ് ഫ്രണ്ടിനെതിരെ ഇത് സംബന്ധിച്ച പ്രത്യക്ഷ തെളിവുകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ആണിത്. എന്നാല്‍ രാജ്യദ്രോഹ നിലപാടുകള്‍ സംബന്ധിച്ചുള്ള തെളിവുകള്‍ക്കായി പോലീസ് കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *