സൗദിയുടെ ടൊര്‍ണാഡോ യുദ്ധവിമാനം തകര്‍ന്നുവീണു; ഹൂതി വിമതര്‍ വെടിവച്ചിട്ടതെന്നു സംശയം

ജിദ്ദ: സൗദി അറേബ്യയുടെ യുദ്ധവിമാനം സൗദിയിലെ തെക്കന്‍ പ്രവിശ്യയായ അസീര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സൗദി റോയല്‍ എയര്‍ഫോഴ്സിന്റെ ടൊര്‍ണാഡോ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിനുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് അപകടമുണ്ടായതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍കി മാലികി അറിയിച്ചു. ബ്രിട്ടിനില്‍ നിന്ന് വാങ്ങിയ ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനം പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, വിമാനത്തിലുണ്ടായിരുന്ന പൈലറ്റും നാവിഗേറ്ററും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിമാനം തകരുന്നതിനു മുമ്ബ് പുറത്തേക്ക് ചാടിയ ഇവര്‍ പരിക്കുകളോടെ രക്ഷിപ്പെടുകയായിരുന്നു. ഇവരെ വിമാനമാര്‍ഗം ആശുപത്രിയിലെത്തിച്ചതായി അല്‍ മാലികി അറിയിച്ചു.

എന്നാല്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതരുടെ ആക്രമണത്തിലാണ് വിമാനം തകര്‍ന്നുവീണതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികള്‍ക്കെതിരായ വ്യോമാക്രമണത്തില്‍ സൗദി അറേബ്യ പ്രധാനമായും ഉപയോഗിച്ചുവരുന്നത് ടൊര്‍ണാഡോ യുദ്ധ വിമാനങ്ങളാണ്. ടൊര്‍ണാഡോയുടെ മികച്ച ഇനമായ ജിആര്‍4 ആണ് യമന്‍ ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ആക്രമണം കഴിഞ്ഞ് തിരികെവരികയായിരുന്ന യുദ്ധവിമാനം ആക്രമണത്തിന് ഇരയാവുകയായിരുന്നുവെന്നാണ് ഹൂതി വിമതരെ ചിലവാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ടൊര്‍ണാഡോയുടെ വിവിധ വിഭാഗങ്ങളില്‍ പെട്ട നൂറോളം യുദ്ധവിമാനങ്ങള്‍ റോയല്‍ സൗദി എയര്‍ഫോഴ്‌സ് നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ലോംഗ് റേഞ്ച് മിസൈലുകളെ പ്രതിരോധിക്കുന്നതിനടക്കമുള്ള മികച്ച സാങ്കേതികവിദ്യയോട് കൂടിയുള്ളവയാണ് ഈ വിമാനങ്ങള്‍. 1980കളില്‍ നിര്‍മാണം ആരംഭിച്ച ടൊര്‍ണാഡോ വിമാനങ്ങള്‍ 1998ഓടെ ഉല്‍പ്പാദനം നിര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *