പിതാവിനെ കൊന്ന് കുഴിച്ചുമൂടിയ വിവരം മകള്‍ വെളിപ്പെടുത്തിയത് 12 വര്‍ഷങ്ങള്‍ക്കുശേഷം

വാഷിങ്ടണ്‍: പിതാവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്ന് 12 വര്‍ഷങ്ങള്‍ക്കുശേഷം മകളുടെ വെളിപ്പെടുത്തല്‍. 40 വര്‍ഷത്തിലധികമായി പിതാവ് ലൈംഗീകമായി പീഡിപ്പിക്കുന്നതിന്റെ പ്രതികാരമായാണ് ബാര്‍ബാര കൂമ്ബസ് 2006-ല്‍ തന്റെ പിതാവിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ഉദ്യാനത്തില്‍ കുഴിച്ചിടുകയായിരുന്നു.

ബാര്‍ബാരയുടെ പിതാവ് കെന്നത്ത് കൂമ്ബസിന്റെ(86) പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ബാര്‍ബരാ കൊലപാതകം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ കൊലപാതക വിവരം പുറം ലോകം അറിയാതിരിക്കാനായിരുന്നു ശ്രമം.

തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ച പിതാവിന്റെ തലയുടെ പിന്നില്‍ ബാര്‍ബരാ മണ്‍വെട്ടി ഉപയോഗിച്ച്‌ ശക്തമായി അടിച്ചു. തലയില്‍ ഗുരുതരമായി മുറിവേറ്റ് കെന്നത്ത് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. തുടര്‍ന്ന് ബാര്‍ബരാ ഉദ്യാനത്തില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടി.

എന്നാല്‍, പിതാവിന്റെ മരണവിവരം അവര്‍ നാട്ടുകാരില്‍ നിന്നും അധികാരികളില്‍ നിന്നും മറച്ചുവച്ചു. സംഭവത്തിനുശേഷം പിതാവിന് വരുന്ന കത്തുകള്‍ക്ക് മറുപടി നല്‍കുകയും അദ്ദേഹത്തിന്റെ പെന്‍ഷന്‍ കൈപ്പറ്റുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവ് പെട്ടന്ന് മരണപ്പെട്ടെന്നും സംസ്‌കാരം നടത്തിയെന്നും ബാര്‍ബരാ സഹോദരനെ അറിയിച്ചു. എന്നാല്‍, അടുത്തിടെ ഹൗസിങ് അസോസിയേഷന്‍ പ്രതിനിധി വീട്ടില്‍ എത്തുകയും ഒരു പരിപാടിയില്‍ കെന്നത്തിനെയും കൂട്ടിവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, ഈ പരിപാടിയുടെ തലേദിവസം ബാര്‍ബരാ പോലീസ് സ്‌റ്റേഷനില്‍ എത്തി സംഭവം തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി കോടതി ഇവര്‍ക്ക് ഒമ്ബത് വര്‍ഷം തടവുശിക്ഷ വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *