സാലറി ചലഞ്ച് പൂര്‍ണ പരാജയമെന്ന് തെളിഞ്ഞു: ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെ ഉദ്യേഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭീഷണിയും അധികാരവും ഉപയോഗിച്ച്‌ ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാമെന്നുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടി ജീവനക്കാര്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

സാലറി ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേതായുള്ള സര്‍ക്കാരിന്റെ കണക്കുകള്‍ എല്ലാം പച്ചക്കള്ളമാണ്. സെക്രട്ടറിയേറ്റില്‍ മാത്രം ഏതാണ്ട് 1500 പേര്‍ വിസമ്മത പത്രം നല്‍കി. ധനവകുപ്പില്‍ നിന്ന് 173 പേരും, പൊതുഭരണ വകുപ്പില്‍ നിന്ന് 700 പേരും നിയമവകുപ്പില്‍ നിന്ന് 40 പേരും നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്ന് 433 പേരും വിസമ്മത പത്രം നല്‍കി. സര്‍ക്കാര്‍ എയിഡ് സ്‌കൂളില്‍ നിന്ന് 70 ശതമാനം അദ്ധ്യാപകരും സാലറി ചലഞ്ചിനോട് വിരുദ്ധ മനോഭാവം പ്രകടിപ്പിച്ചു. ശാരീരികമായി നേരിടുമെന്ന ഭീഷണി കൊണ്ടുമാത്രമാണ് കുറച്ചെങ്കിലും ജീവനക്കാര്‍ ഇതിന് അനുകൂലമായത്. പൊലീസിലാകട്ടെ വിസമ്മത പത്രം നല്‍കിയാല്‍ ട്രെയിനികളുടെ ട്രെയിനിംഗ് നീട്ടുമെന്നും സര്‍വീസിലുള്ള പൊലീസ് ഉദ്യേഗസ്ഥരെ പ്രൊമോഷന്‍ ടെസ്റ്റുകളില്‍ തോല്‍പ്പിക്കുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഡി.ജി.പി യാകട്ടെ സാലറി ചലഞ്ച് തന്റെ അഭിമാന പ്രശ്നമാണെന്നും എന്ത് വില കൊടുത്തും എല്ലാവരില്‍ നിന്നും ഒരു മാസത്തെ ശമ്ബളം ഈടാക്കണമമെന്നുമാണ് കീഴുദ്യേഗസ്ഥരോട് നിര്‍ദ്ദേശിച്ചത്.

ശനിയാഴ്ച അവസാനിക്കേണ്ടിയിരുന്ന സാലറി ചലഞ്ച് വീണ്ടും നീട്ടിയെന്നാണ് ധനകാര്യ മന്ത്രി പറയുന്നത്. അതിനര്‍ത്ഥം സര്‍ക്കാര്‍ ഉദ്ദേശിച്ച പോലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്ബളം നല്‍കാന്‍ തയ്യാറായില്ലെന്നാണ്. പെന്‍ഷന്‍കാരോട് ഇഷ്ടമുള്ള തുക സംഭാവന ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. അതേ മാതൃക സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തിലും പിന്തുടരണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *