തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവ്; താങ്ങാനാകാതെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

കോഴിക്കോട്:  തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവ് താങ്ങാനാകാതെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുന്നൂറോളം ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നിര്‍ത്താന്‍ അപേക്ഷയുമായി ആര്‍ ടി ഒയെ സമീപിച്ചിരിക്കുന്നത്. പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.

ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരും. തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക ഇനങ്ങളിലായി 9,500 രൂപ ചെലവുവരും. ഇന്‍ഷുറന്‍സിനു മാത്രം ഒരുവര്‍ഷം 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ നല്‍കണം. നികുതിയിനത്തില്‍ മൂന്നുമാസം കൂടുമ്ബോള്‍ 29,990 രൂപയും ക്ഷേമനിധിയായി 3,150 രൂപയും അടയ്ക്കണം. വരുമാനം ഈ ചെലവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണു ഉടമകളുടെ പരാതി. നഷ്ടം താങ്ങാനാവാതെ വന്നതോടെ പെര്‍മിറ്റ് താല്‍കാലികമായി മരവിപ്പിക്കാനുള്ള സ്‌റ്റോപ്പേജ് അപേക്ഷ നല്‍കാന്‍ ബസുടമകള്‍ കൂട്ടത്തോടെ തീരുമാനിച്ചിരിക്കയാണ്.

പ്രതിസന്ധി മറികടക്കാന്‍ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ഇതോടെയാണ് എല്ലാ ജില്ലകളിലും സ്‌റ്റോപ്പേജ് അപേക്ഷകള്‍ നല്‍കി നിരത്തൊഴിയാന്‍ ബസുടമകള്‍ തീരുമാനിച്ചത്. ഇത് യാത്രാക്ലേശം രൂക്ഷമാക്കുന്നതിനൊപ്പം സര്‍ക്കാരിനു നികുതി നഷ്ടവുമുണ്ടാക്കുമെന്നാണു വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *