ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് അടുത്തയാഴ്ച; കോടതിയലക്ഷ്യമാവുമോയെന്ന് ആശങ്ക; ചര്‍ച്ചകള്‍ സജീവം

ശബരിമലയിലെ സ്ഥിതിഗതികള്‍ അറിയിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അടുത്തയാഴ്ച ആദ്യം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചേക്കും. ഇതുസംബന്ധിച്ച്‌ ബോര്‍ഡ് അഭിഭാഷകരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. കോടതി അലക്ഷ്യം ആകാത്ത വിധത്തില്‍ തല്‍സ്ഥിതി എങ്ങനെ സുപ്രിം കോടതിയെ അറിയിക്കാം എന്നതിലാണ് ആലോചനകള്‍ നടക്കുന്നത്.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന് ആയിട്ടില്ല. ഇതിനകം മല കയാറാനെത്തിയ നാലു യുവതികളെ ദര്‍ശനം സാധ്യമാകാതെ മടക്കി അയക്കേണ്ടിയും വന്നു. ഇതു കോടതിയലക്ഷ്യമാവുമോയന്ന ആശങ്ക അഭിഭാഷകര്‍ പങ്കുവയ്ക്കുന്നുണ്ട്.

വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധവും തന്ത്രി സ്വീകരിച്ച നിലപാടും കോടതിയെ അറിയിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ കോടതി വിധി നടപ്പാക്കുന്നതിലെ അപ്രായോഗികത റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടാനാവുമെന്നും ബോര്‍ഡ് കരുതുന്നു. നേരത്തെ ബോര്‍ഡിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയെത്തന്നെ ഇതിനു ചുമതലപ്പെടുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്.

കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കുകയെന്ന ബോര്‍ഡിന്റെ ആവശ്യം അഭിഭാഷകര്‍ക്കു പൂര്‍ണമായി ബോധ്യമായിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. വിധി നടപ്പാക്കാനാവാത്തത് കോടതിയലക്ഷ്യമായി കണക്കാക്കപ്പെടുമോയെന്ന ആശങ്ക നിയമവൃത്തങ്ങള്‍ ഉന്നയിക്കുന്നുണ്ട്. റിവ്യൂ ഹര്‍ജി നല്‍കാതെ ഇത്തരമൊരു റിപ്പോര്‍ട്ടുമായി കോടതിയെ സമീപിക്കുന്നതിന്റെ സാധുതയിലും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *