ശബരിമലയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം വേണം; യുവതികള്‍ ഹൈക്കോടതിയില്‍, ഹര്‍ജി ഇന്നു പരിഗണിച്ചേക്കും

കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ ഹൈക്കോടതില്‍. എകെ മായ കൃഷ്ണന്‍, എസ് രേഖ, ജലജമോള്‍, ജയമോള്‍ എന്നിവരാണു ഹര്‍ജി നല്‍കിയത്.

പ്രായനിബന്ധന എടുത്തുകളഞ്ഞ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാന്‍ അവകാശമുണ്ടെന്നാണ് ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിധി നടപ്പാക്കാന്‍ സംസ്ഥാനത്തിനു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് അപേക്ഷ നല്‍കിയതായും ഹര്‍ജിയിലുണ്ട്. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രമേശ് ചെന്നിത്തല, പി എസ് ശ്രീധരന്‍പിള്ള, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ദേശീയ അധ്യക്ഷന്മാരെയും എതിര്‍കക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം. തീര്‍ഥാടകരില്‍നിന്നു പ്രത്യേകം പണം പിരിക്കുന്നവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജി കോടതി ഇന്നു പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *