കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം; പി സി ജോര്‍ജിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി

കോട്ടയം:  പീഡനത്തിന് ഇരയായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രിയെ പരസ്യമായി അപമാനിച്ച കേസില്‍ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്ന കന്യാസ്ത്രിയെ പി.സി ജോര്‍ജ് അപമാനിച്ച്‌ സംസാരിച്ചത്.

തുടര്‍ന്ന് കന്യാസ്ത്രി പോലീസില്‍ പരാതി നല്‍കിയിരുന്നു. തെളിവ് ശേഖരിക്കുന്നതിനായി വെസ്റ്റ് സിഐ നിര്‍മ്മല്‍ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രസ് ക്ലബ്ബിലെത്തി തെളിവ് ശേഖരണം നടത്തി. ചൊവ്വാഴ്ച പ്രസ് ക്ലബ്ബിലെത്തിയ അന്വേഷണസംഘം പ്രസ് ക്ലബ് സെക്രട്ടറി, പ്രസിഡണ്ട്, ജീവനക്കാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. വാര്‍ത്താ സമ്മേളനം നടത്തുന്നതിനുള്ള സൗകര്യം മാത്രമാണ് നല്‍കിയതെന്നും മറ്റു കാര്യങ്ങള്‍ അറിയില്ലെന്നുമാണ് ജീവനക്കാരുടെ മൊഴി. പ്രസ് ക്ലബ്ബില്‍ നിന്നും ശേഖരിച്ച മൊഴികള്‍ രേഖയാക്കി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രസ് ക്ലബ്ബിനെ ഇതോടെ സാക്ഷിയാക്കാനാണ് പോലീസിന്റെ തീരുമാനം. പ്രസ് ക്ലബ്ബിനു വേണ്ടി സെക്രട്ടറിയായിരിക്കും കോടതിയില്‍ സാക്ഷി പറയേണ്ടി വരുന്നത്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരം നടത്തുന്നതിനിടെയാണ് പി.സി ജോര്‍ജ് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തി കന്യാസ്ത്രീയെ ആക്ഷേപിച്ചത്. തുടര്‍ന്ന് ദേശീയ വനിതാ കമ്മിഷന്‍ ജോര്‍ജിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. കന്യാസ്ത്രീയും ജോര്‍ജിനെതിരെ കോട്ടയം പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

കേസില്‍ കന്യാസ്ത്രീയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വകുപ്പ് പ്രകാരം വാക്കാലോ ആംഗ്യങ്ങളാലോ സ്ത്രീത്വത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മൂന്നു വര്‍ഷം വരെ തടവും പിഴ ശിക്ഷയും കിട്ടാവുന്ന വകുപ്പാണിത്.

Leave a Reply

Your email address will not be published. Required fields are marked *