ശബരിമല: രാഹുല്‍ ഈശ്വറിന്റെ അറസ്‌റ്റ് വേഗത്തിലാക്കാന്‍ പൊലീസ്

കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായാല്‍ കൈമുറിച്ച്‌ ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന വിവാദ വെളിപ്പെടുത്തലിനെതിരായ കേസില്‍ അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് വേഗത്തിലാക്കാന്‍ പൊലീസ്. നോട്ടീസ് അയച്ച്‌ രാഹുലിനെ വിളിച്ച്‌ വരുത്തി അറസ്റ്റ് ചെയ്യാനാണ് നേരത്തെ പൊലീസ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, എത്രയും വേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് പുതിയ തീരുമാനം. പത്തനംതിട്ട പൊലീസിനടക്കം ഇതുസംബന്ധിച്ച്‌ വിവരം കൈമാറിയതായാണ് സൂചന.

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പ്രമോദ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. ഐ.പി.സി 117, 153, 118 ഇ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസ്. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് തങ്ങള്‍ക്ക് പ്ലാന്‍ ബിയും സിയും ഉണ്ടായിരുന്നെന്നു രാഹുല്‍ വെളിപ്പെടുത്തിയത്. പരാമര്‍ശം വിവാദമായതോടെ നിലപാടില്‍ നിന്ന് രാഹുല്‍ ഈശ്വര്‍ പിന്‍മാറിയിരുന്നു. രാഹുല്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ഒരു ഭാഗം മാത്രമാണ് വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതെന്നും പരാതിയില്‍ പറയുന്നു.

ഇന്നലെ രാവിലെ പരാതി ലഭിച്ചതോടെ കൊച്ചിയിലുണ്ടായിരുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായി ചര്‍ച്ച ചെയ്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം എറണാകുളത്ത് എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, രാജ്യദ്രോഹമാണ് രാഹുല്‍ നടത്തിയതെന്ന് പൊതുവേദിയില്‍ പ്രസംഗിച്ചിരുന്നു. സെന്‍ട്രല്‍ സി.ഐ അനന്തലാലിനാണ് അന്വേഷണച്ചുമതല.

Leave a Reply

Your email address will not be published. Required fields are marked *