വിവാദപ്രസംഗത്തില്‍ ശ്രീധരന്‍ പിള്ളയെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: യുവമോര്‍ച്ചാ വേദിയിയില്‍ വര്‍ഗീയ പ്രസംഗം നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈ കോടതിയില്‍. കേസ് റദ്ദാക്കണമെന്ന ശ്രീധരന്‍പിള്ളയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

പ്രസംഗം പ്രകോപനപരമല്ലെന്നും കേസ് ദുരുദ്ദേശത്തോടെയാണെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ വാദം. സംഭവത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും കേസിനാസ്പദമായ കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു

കോഴിക്കോട്ട് യുവമോര്‍ച്ചാസമ്മേളനത്തില്‍ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരേ കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു.സമാധാനാന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 505 (1) (ബി) വകുപ്പ് പ്രകാരമാണ് കസബ പോലീസ് കേസെടുത്തത്.

മാധ്യമപ്രവര്‍ത്തകന്‍ ഷൈബിന്‍ നന്മണ്ട നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.പ്രവര്‍ത്തകരെയും ശബരിമല തന്ത്രിയെയും കോടതിയലക്ഷ്യത്തിന് പ്രേരിപ്പിക്കുന്നതും കലാപത്തിന് ആഹ്വാനംചെയ്യുന്നതുമായ പ്രസംഗമാണ് ശ്രീധരന്‍പിള്ള നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *