ശബരിമല മുന്‍നിര്‍ത്തി കലാപത്തിന് സംഘപരിവാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട് !

ബരിമലയില്‍ സംഘര്‍ഷം ഉണ്ടായാല്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലീസ് നടപടി വിളിച്ചു വരുത്തി സംഘര്‍ഷം വ്യാപിപ്പിക്കാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിനും നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതന്നാണ് ലഭിക്കുന്ന സൂചന.

ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പൊലീസ് ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

സാമൂഹ്യ വിരുദ്ധര്‍ പ്രതിഷേധക്കാരില്‍ നുഴഞ്ഞ് കയറി കുഴപ്പമുണ്ടാക്കാനുള്ള സാധ്യതയും പൊലീസ് മുന്നില്‍ കാണുന്നുണ്ട്. യുവതികളില്‍ ചിലര്‍ ഏത് നിമിഷവും വേഷം മാറി ശബരിമലയില്‍ എത്താന്‍ സാധ്യതയുണ്ടെന്നും അത് പ്രതിഷേധക്കാര്‍ കണ്ട് പിടിച്ചാല്‍ വലിയ ക്രമസമാധാന പ്രശ്‌നമായി മാറുമെന്നും പൊലീസ് ഉന്നതര്‍ വിലയിരുത്തുന്നു.

അതേസമയം, ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നിലപാട് വരും വരെ ആക്ടീവിസ്റ്റുകളായ യുവതികളെ ശബരിമല കയറാന്‍ അനുവദിക്കേണ്ടതില്ലെന്ന രഹസ്യ തീരുമാനം പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പരമാവധി നോക്കണമെന്നും എന്നാല്‍ കുഴപ്പം ഉണ്ടാക്കാന്‍ വരുന്നവരോട് ഒരു വിട്ടുവീഴ്ചയും വേണ്ടന്നും ശബരിമലയില്‍ ചുമതലയുള്ള ഉദ്യോഗസ്ഥരോട് പൊലീസ് ആസ്ഥാനത്ത് നിന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡി.ജി.പി ലോകനാഥ് ബഹ്‌റയുടെ ഒറീസയിലെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തിയാല്‍ പേടിച്ച്‌ പൊലീസ് നടപടികളില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് ശബരിമലയില്‍ ചുമതലയുള്ള ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

നിയമവാഴ്ച തകര്‍ക്കാന്‍ പൊലീസ് അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് നിലപാട്. നിലയ്ക്കല്‍ ഉള്‍പ്പെടെ ശക്തമായ ജാഗ്രത പുലര്‍ത്തി പരിശോധന തുടരാന്‍ തന്നെയാണ് തീരുമാനം.

ശബരിമല വലിയ നടപ്പന്തലിന് സമീപം ഞായറാഴ്ച രാത്രി നിരോധനാജ്ഞ ലംഘിച്ചവരെ അറസ്റ്റു ചെയ്തതിന് പിന്നാലെ തിരുവനന്തപുരത്ത് പലയിടത്തും ശബരിമല കര്‍മസമിതിയുടെ പേരില്‍ അരങ്ങേറിയ നാമജപം ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണ് പോലീസ് കാണുന്നത്.

അതേസമയം, ശബരിമലയില്‍ നേരിട്ട് ഇടപെടാന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഉടനെ എത്തുമെന്ന് ഉറപ്പായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസത്തിനുള്ളില്‍ തീയതി സംബന്ധിച്ച്‌ തീരുമാനമാകുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. അതിനുമുമ്ബ് കേന്ദ്രമന്ത്രിമാരും എംപിമാരും കൂട്ടത്തോടെയെത്തുമെന്നാണ് വിവരം. ഇതിനകം തന്നെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ എത്തിക്കഴിഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും അമിത് ഷാ ശബരിമലയില്‍ വരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കമ്യൂണിസ്റ്റുകാര്‍ ശബരിമല തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരിക്കും അമിത്ഷായുടെ മുഖ്യ ആരോപണം. അതുവഴി വിഷയം ദേശീയതലത്തില്‍ എത്തിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് നോട്ടം. മുഖ്യമന്ത്രി ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് അമിത് ഷാ തുറന്നടിച്ചു കഴിഞ്ഞു. തീര്‍ത്ഥാടകരോട് പൊലീസ് മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും നേതൃത്വത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ പൊലീസ് നിരോധനാജ്ഞയും നിയന്ത്രണവും നിരന്തരം ലംഘിക്കാനാണ് സംഘപരിവാര്‍ തീരുമാനം.

തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ബിജെപി അധ്യക്ഷന്മാര്‍ ഇരുമുടിയുമായി പ്രവര്‍ത്തകര്‍ക്കൊപ്പം ശബരിമലയില്‍ കേന്ദ്രീകരിക്കുമെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അമിത്ഷായുടെ വരവിന് മുന്നോടിയായിട്ടാണിത്. സംഘര്‍ഷം സൃഷ്ടിക്കണമെന്നാണ് പാര്‍ട്ടി കര്‍ശന നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *