തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പണമിടാന്‍ പാടില്ലെന്ന പ്രചരണത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് 12,000ല്‍ കൂടുതല്‍ വരുന്ന ബോര്‍ഡ് ജീവനക്കാരുടെ ഹൈന്ദവ കുടുംബങ്ങളെയാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികളായ യഥാര്‍ത്ഥ ഭക്തരൊന്നും ശബരിമലയില്‍ എത്തിയിട്ടില്ല. എത്ര ചെലവ് വഹിക്കേണ്ടി വന്നാലും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നടപടികള്‍ സ്വീകരിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.
ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പൊലീസ് നിയന്ത്രണവും ശബരിമലയില്‍ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പദ്മകുമാര്‍ അഭിപ്രായപ്പെട്ടു.
1258 ക്ഷേത്രങ്ങളെയും 12,000 ജീവനക്കാരെയും പെന്‍ഷന്‍കാരെയും മുന്‍നിര്‍ത്തി മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പമ്ബയില്‍ 380 ശൗചാലയങ്ങളുണ്ട്. 10 മുറികള്‍ വാടകക്ക് നല്‍കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും കുറ്റപ്പെടുത്താന്‍ മനപൂര്‍വമായി ശ്രമിക്കുകയാണെന്നും പദ്മകുമാര്‍ വ്യക്തമാക്കി.
