23 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടത്തിയ അഴിമതി: മുന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് കോടതി ശിക്ഷിച്ചു

കല്‍പ്പറ്റ:  മുന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് കോടതി തടവിനും പിഴ അടക്കുവാനും ശിക്ഷിച്ചു. തലശ്ശേരി വിജിലന്‍സ് എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് വിജിലന്‍സ് ജഡ്ജാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രതിയെ തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 1995 – 1996 കാലഘട്ടത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന കെ കെ സോമനെയാണ് അഴിമതി നിരോധന നിയമവും ഇന്ത്യന്‍ ശിക്ഷ നിയമവും പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വിവിധ വകുപ്പുകള്‍ പ്രകാരം ആകെ ആറ് വര്‍ഷം തടവിനും 1,50,000 രൂപ പിഴ അടക്കുവാനും കോടതി വിധിച്ചത്.

പ്രതിയായ കെ കെ സോമന്‍ സുല്‍ത്താന്‍ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായി ജോലി ചെയ്തു വന്ന 22.8.95 മുതല്‍ 10.10.96 വരെയുള്ള കാലഘട്ടത്തില്‍ ഓഫീസ് രേഖകളില്‍ കൃത്രിമം കാണിച്ചും വ്യാജ രേഖയുണ്ടാക്കിയും ആദിവാസി ഗുണഭോക്താക്കള്‍ക്ക് ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം പദ്ധതി പ്രകാരം അനുവദിച്ച തുകയില്‍ നിന്നും 2,42,510 രൂപ അപഹരിച്ചു എന്നതാണ് കേസ്. പ്രതിയെ അഴിമതി നിരോധന നിയമം സെക്ഷന്‍ 13(1)(സി) പ്രകാരം രണ്ടു വര്‍ഷത്തെ തടവിനും 50,000 രൂപ പിഴ ഈടാക്കുന്നതിനും, ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 409 പ്രകാരം രണ്ടു വര്‍ഷത്തെ തടവിനും 50,000 രൂപയും പിഴ ഈടാക്കുന്നതിനും, ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 477എ പ്രകാരം രണ്ടു വര്‍ഷത്തെ തടവിനും 50,000 രൂപ പിഴ ഈടാക്കുന്നതിനുമാണ് തലശ്ശേരി എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് ആര്‍ ബൈജുനാഥ് ശിക്ഷിച്ചത്.

 

എന്നാല്‍ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. വയനാട് വിജിലന്‍സ് യൂണിറ്റ് മുന്‍ ഡിവൈഎസ്പി കെ പി ഫിലിപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡിവൈഎസ്പിമാരായ ശ്രീശുകന്‍, വി വി നാരായണന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ സി ടി ടോം എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ മുന്‍ ഡിവൈഎസ്പി കെ കെ അബ്ദുല്‍ ഹമീദാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സിന് വേണ്ടി അഡിഷണല്‍ ലീഗല്‍ അഡൈ്വസര്‍ ശൈലജന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *