ബെഞ്ച് ഫിക്സിംഗ് നടത്തി ശബരിമലയെ തോല്പിച്ചു: രാഹുല്‍ ഈശ്വര്‍

കോഴിക്കോട്:സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ബെഞ്ച് ഫിക്സിംഗ് നടത്തി ശബരിമലയെ തോല്‍പ്പിക്കുകയായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ശബരിമല വാദം കേട്ട ബെഞ്ചില്‍നിന്ന് ശബരിമലയെ കുറിച്ച്‌ കൂടുതല്‍ ധാരണയുള്ള ജസ്റ്റിസ് കുര്യന്‍ ജോസഫിനെ പെട്ടെന്നു നീക്കിയത് അന്വേഷിക്കണം.

പകരം താരതമ്യേന ജൂനിയറുകളെ ഉള്‍പ്പെടുത്തിയത് ദീപക് മിശ്രയുടെ ഗൂഢാലോചനയാണെന്നും രാഹുല്‍ ആരോപിച്ചു. സുപ്രീം കോടതി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി ഉള്‍പ്പെടെ ദീപക് മിശ്രക്കെതിരെ ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കുറ്റവിചാരണ ചെയ്യണമെന്ന് ഇടതുപക്ഷ എംപിമാരടക്കം ആവശ്യപ്പെട്ട ജസ്റ്റിസ് മിശ്രയുടെ വിധിയെച്ചൊല്ലി വനിതാ മതില്‍ നിര്‍മിക്കാന്‍ ഇറങ്ങിത്തിരിക്കണോയെന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്നും നടപടി അപഹാസ്യമാണെന്നും രാഹുല്‍ പറഞ്ഞു. നിരവധി ആരോപണങ്ങള്‍ നേരിടുന്ന മിശ്ര, ശബരിമല കേസില്‍ മുതിര്‍ന്ന ഒരു ജഡ്ജിയെയും ഉള്‍പ്പെടുത്താത്തത് ബെഞ്ച് ഫിക്സിങിനു തുല്യമാണ്.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ കണ്ട ഏറ്റവും മോശം ജഡ്ജിയാണ് ഇദ്ദേഹം.
ശബരിമല വിധി, തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധം എന്നിവ രാജ്യത്ത് ഏകസിവില്‍കോഡ് കൊണ്ടുവരാനുള്ള രഹസ്യ നീക്കത്തിന്റെ ഭാഗമാണ്. ജെല്ലിക്കെട്ടില്‍ കാളസ്നേഹവും ശബരിമലയില്‍ ലിംഗ സമത്വവും പ്രകടിപ്പിച്ചത് കാപട്യമാണ്. ഇദ്ദേഹത്തിനെതിരേ ശക്തമായ അന്വേഷണം നടത്തിയാല്‍ ജയിലില്‍ പോകേണ്ടിവരും.

രാജ്യത്ത് ഏക സിവില്‍ക്കോഡ് നടപ്പിലാക്കാനുള്ള തറയൊരുക്കാന്‍ വേണ്ടി ശബരിമലയെ കരുവാക്കുകയാണ്. അതിനുള്ള തീവ്രവലതുപക്ഷത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ശബരിമല വിധി. അതി തീവ്ര വലതു ഷോവനിസ്റ്റുകളുടെ കൈയടി നേടാനുള്ള നടപടിയാണിതെന്ന് പലര്‍ക്കും മനസ്സിലാകാതെ പോയി. മതാചാരങ്ങളില്‍ കയറി ഇടപെടാനുള്ള സ്പേസ് ഉണ്ടാക്കാനുള്ള നീക്കങ്ങളാണ് നടന്നത്. ജസ്റ്റിസ് മിശ്ര റിട്ടയര്‍ ചെയ്യുന്നതിന്റെ തൊട്ടുമുമ്ബായി ഒരാഴ്ചക്കിടെ വലിയ സാമൂഹിക പ്രത്യാഘാതമുണ്ടാക്കുന്ന നിരവധി ചരിത്രവിധികള്‍ പ്രസ്താവിച്ചത് ഇതിനു തെളിവാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *