തെരഞ്ഞെടുപ്പ് വിജയം; ജ്‌നാധിപത്യ ഇന്ത്യയുടെ ഉയര്‍ത്തെഴ്‌ന്നേല്‍പ്പ്: സാദിഖലി തങ്ങള്‍

മലപ്പുറം: ലോകസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിച്ച തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടി ജനാധിപത്യ ഇന്ത്യയുടെ ഉയിര്‍ത്തെഴ്‌നേല്‍പ്പാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി ചിത്രത്തിലേയില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വന്‍മുന്നേറ്റം നടത്തിയത് മതേതര ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

തെലങ്കാനയിലും, മിസോറാമിലും ബിജെപിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സ്വപ്‌നവും പേറി നടക്കുന്ന ബിജെപിക്ക് വരുന്ന ലോകസഭ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ തിരിച്ചടി നല്‍കും. ഇന്ത്യാ മഹാരാജ്യത്തിന് മഹിതമായ പാരമ്പര്യവും പൈതൃകവും ചരിത്രവുമുണ്ട്.


അതിനെയെല്ലാം തകിടം മറിച്ച് വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിട്ട് രാജ്യത്ത് എന്നും അധികാരത്തിലിരിക്കാമെന്ന വ്യാമോഹത്തിനാണ് തിരിച്ചടി നേരിട്ടത്. കേന്ദ്ര ഭരണം കയ്യാളിയ ബിജെപി നാടിനെ കൊളളയടിച്ചു. മണ്ടന്‍ തീരുമാനങ്ങള്‍കൊണ്ട് രാജ്യത്തെ പിറകോട്ടടിപ്പിച്ചു. കോര്‍പറേറ്റുകളെ വളര്‍ത്തി അടിസ്ഥാന ജനവിഭാഗത്തെ ദ്രോഹിച്ചു. ജനരോഷം ശക്തമായപ്പോള്‍ വര്‍ഗീയത സൃഷ്ടിച്ച് പ്രതിരോധിച്ചു.

എന്നാല്‍ ഇതെല്ലാം തിരിച്ചറിയാന്‍ കഴിവുള്ളവരാണ് രാജ്യത്തുള്ളവര്‍ എന്ന് മോദി മനസ്സിലാക്കിയില്ല. ഇതിനുള്ള മറുപടിയാണ് ബിജെപി തെരഞ്ഞെടുപ്പില്‍ നേരിട്ടത്. രാഹുലിന്റെ നേതൃത്വത്തില്‍ ഇന്ത്യ തിരിച്ചുവരവിലാണ്. മതേതര ശക്തികള്‍ ഒന്നിച്ച് ബിജെപിയെ നേരിട്ടാല്‍ രാജ്യത്തിന്റെ അധികാര കസേരയില്‍ നിന്നും മോദിയേയും ബിജെപിയേയും താഴെയിറക്കാനാകും. അതിനുള്ള പോരാട്ടത്തില്‍ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അതിന് ഈ വിജയങ്ങള്‍ കരുത്താകട്ടെയെന്നും തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *