ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസുകളില്‍ ഇരകളുടെ പേരുവിവരം ഒരുതരത്തിലും വെളിപ്പെടുത്താന്‍ പാടില്ലെന്ന് സുപ്രീംകോടതി. ഇരകള്‍ മരിച്ചാല്‍ അവരുടെ അടുത്തബന്ധുക്കളുടെ സമ്മതമുണ്ടെങ്കില്‍പ്പോലും പേര് വെളിപ്പെടുത്തരുതെന്ന് കോടതി വ്യക്തമാക്കി. ഇത്തരം കേസുകളിലെ എഫ്ഐആര്‍ പോലീസ് വൈബ്സൈറ്റുകളിലും പ്രസിദ്ധപ്പെടുത്തരുത്. ഇര ആരെന്നു വെളിവാകുന്ന വിദൂര സൂചനകള്‍ പോലും മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ നല്‍കരുതെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.
പീഡനക്കേസിലെ ഇരകള്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമ്ബോഴും പേരുവിവരം വെളിപ്പെടുത്തണമെന്നു നിര്‍ബന്ധമില്ലെന്നും കോടതി അറിയിച്ചു. ഇരകളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും മുദ്രവെച്ച് കവറില്‍ സൂക്ഷിക്കണമെന്നും, പേരുവിവരങ്ങള്‍ ഏതെല്ലാം അധികൃതര്‍ക്ക് മുമ്ബാകെയാണോ പോലീസ് വെളിപ്പെടുത്തുന്നത് അവരും ഇത് രഹസ്യമാക്കി വക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ബലാത്സംഗം, ലൈംഗികപീഡനം, കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തുടങ്ങിയ കേസുകളില്‍ ഇരകളുടെ പേരുവിവരം മറച്ചിട്ടുപോലും എഫ്.ഐ.ആര്. വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തരുത്. ഇരകള്‍ മരിക്കുകയോ അവര്‍ക്ക് ബുദ്ധിസ്ഥിരത ഇല്ലാതാവുകയോ ചെയ്താല്‍പ്പോലും പേരു വെളിപ്പെടുത്തരുത്. അതേസമയം മരിച്ചതോ ബുദ്ധിസ്ഥിരത ഇല്ലാത്തതോ ആയ ഇരയുടെ പേര് വെളിപ്പെടുത്തണമെന്ന ബന്ധുക്കളുടെ അപേക്ഷ ബന്ധപ്പെട്ട സെഷന്‍സ് കോടതിയില്‍ തന്നെ നല്‍കണം. ഇരയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ പേരു വെളിപ്പെടുത്താനുള്ള അനുമതി നല്‍കേണ്ടത് സ്പെഷ്യല്‍ കോടതികളാണ്. മാധ്യമസ്വാതന്ത്ര്യത്തിനും ഇരകളുടെ അവകാശങ്ങള്‍ക്കുമിടയ്ക്ക് അതിര്‍വരമ്ബ് നിര്‍ണയിക്കണമെന്നും കോടതി വ്യക്തമാക്കി.
