ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ ടി.പി വധക്കേസില്‍ പരോളില്‍ ഇറങ്ങിയവരുടെ പങ്ക് അന്വേഷിക്കണം: മുല്ലപ്പള്ളി

 കാസര്‍കോട് ഇരട്ടക്കൊലപാതകം നടന്നത് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പരോളില്‍ ഇറങ്ങിയപ്പോഴെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊലപാതകത്തിന് പിന്നില്‍ ടി.പി.വധക്കേസിലെ പ്രതികളുടെ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനമഹായാത്രയ്‌ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

സി.പി.എമ്മിന്റെ അറിവോടെതന്നെയാണ് കൊലപാതകം നടന്നത്. ഇത് ആസൂത്രണം ചെയ്‌തതും സി.പി.എം ആണ്. ഇവര്‍ക്ക് ഇതില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ രാഷ്ടീയ കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. ഇതിന് കാരണം കേരളവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടികള്‍ക്കാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കുവാന്‍ സി.പി.എമ്മിന് കഴിയില്ല. ഇതിനുദാഹരണമാണ് ദേവികുളം എം.എല്‍.എയുടെ സബ് കളക്ടറോടുള്ള സംസാരമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച്‌ അധികാരത്തിലെത്തിയ മോദി കര്‍ഷകരെ മറന്നു. ബാങ്കുകള്‍ മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ചെണ്ടകൊട്ടി കര്‍ഷകരെത്തേടി വീടുകളില്‍ എത്തുന്നു. അഞ്ചു കര്‍ഷകര്‍ മൂന്നുമാസത്തിനിടയില്‍ ഇടുക്കിയില്‍ ജീവനൊടുക്കി. പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും കൃഷി നശിച്ചവര്‍ക്കും നയാപൈസ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *