വടകര പിടിക്കാന്‍ പി.ജയരാജനെ നിയോഗിച്ച്‌ സി.പി.എം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ കൈവിട്ട വടകര പിടിക്കാന്‍ പി.ജയരാജനെ കളത്തിലിറക്കി സി.പി.എം നേതൃത്വം.വടകര ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായി. മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.

യോഗത്തില്‍ പി.സതീദേവിയുടെയും,​ പി.എ മുഹമ്മദ് റിയാസിന്റെയും,​ വി ശിവദാസന്റെയും പേരുകള്‍ ഉയര്‍ന്നെങ്കിലും പി ജയരാജനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണ തുടര്‍ച്ചയായി കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നതിനാലാണ് പി ജയരാജനെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിലെ ഭൂരിപക്ഷം പേരും പി ജയരാജനെയാണ് പിന്തുണച്ചത്.

അതേസമയം,​ കോഴിക്കോട് മണ്ഡലത്തില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ സ്ഥാനാര്‍ത്ഥിയാവും എന്ന് ഏതാണ്ട് ഉറപ്പായി. ഇതുവരെ ഈ സ്ഥാനത്തേക്ക് ശക്തമായി കേട്ടിരുന്ന ഡി.വൈ.എഫ് .ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ ലിസ്റ്രില്‍ നിന്നു തന്നെ ഒഴിവാക്കി. ഇന്നലെ നടന്ന സി.പി.എം സെക്രട്ടേറിയറ്രില്‍ റിയാസിന് കാര്യമായ പിന്തുണ കിട്ടിയിരുന്നില്ല. വീണ്ടും മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റിനെ ഒഴിവാക്കാന്‍ സാദ്ധ്യതയില്ല.

അതേസമയം,​ ഈ സീറ്രിലേക്ക് പരിഗണിച്ചിരുന്ന പി.രാജീവ് എറണാകുളത്തു മത്സരിക്കാനോ ഇന്നസെന്റിനെ എറണാകുളത്തേക്ക് മാറ്റി രാജീവിനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനോ സദ്ധ്യത തെളിയുന്നുണ്ട്. നിലവിലുള്ള എം.പിമാരില്‍ പി.കരുണാകരന്‍ ഒഴിച്ചുള്ളവരെല്ലാം മത്സരിക്കും. കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രനാവും സ്ഥാനാര്‍ത്ഥി.

ജനതാദളിന്റെ കൈവശം ഉണ്ടായിരുന്ന കോട്ടയം തിരിച്ചെടുത്ത് ഡോ. സിന്ധുമോള്‍ ജേക്കബിനെ മത്സരിപ്പിക്കും. കൊല്ലത്ത് കെ.എന്‍.ബാലഗോപാല്‍, പത്തനംതിട്ടയില്‍ വീണാജോര്‍ജ്ജ്, ആലപ്പുഴയില്‍ എ.എം. ആരിഫ്, മലപ്പുറത്ത് എസ്.എഫ്.ഐ നേതാവ് വി.പി സാനു എന്നിവരാവുമെന്ന് ഏതാണ്ടുറപ്പായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *