യുവാക്കള്‍ക്കിടയില്‍ ഹൃദ്‌രോഗം കൂടുന്നു

ചാവക്കാട്: യുവാക്കള്‍ക്കിടയില്‍ ഹൃദ്‌രോഗം വര്‍ധിച്ചു വരികയാണെന്നും 25 വയസ്സില്‍ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായും പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്്ദന്‍ ഡോ.എം.കെ.മൂസകുഞ്ഞി ചൂണ്ടിക്കാട്ടി. സ്‌ക്കൂളുകളില്‍ കുട്ടികള്‍ക്ക് പഠനവിഷയമായി ഹൃദയാരോഗ്യസംരക്ഷണ രീതികളും ജീവിത ശൈലി രോഗ പ്രതിരോധ ബോധനവും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെല്ലിക്കുഴി നിംസ് ആശുപത്രി സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉല്‍ഘാടനവും പൊതുജന ബോധവല്‍ക്കരണ പ്രഭാഷണവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്പക്കാര്‍ക്കിടയിലെ ഹൃദ് രോഗവും ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്.25 വയസ്സില്‍ കുഴഞ്ഞുവീണ് മരിയ്ക്കുന്ന യുവാക്കളുടെ എണ്ണവും ക്രമാതീതമായി പെരുകിവരുന്നു. പാശ്ചാത്യ രാജ്യങ്ങളിലും അറബ് നാടുകളിലും 60 വയസ്സു കഴിഞ്ഞ വളരെ കുറച്ച് ആളുകളില്‍ മാത്രം പ്രശ്‌നമുണ്ടാക്കുന്ന ഹൃദയ സംബന്ധമായ തകരാറുകള്‍ നമ്മുടെനാട്ടില്‍ വലിയ തോതില്‍ വരുന്നത് സംബന്ധിച്ച് വ്യക്തമായ പഠനവും ഇതിന്റെ നിവാരണ നടപടിയെന്ന നിലയില്‍ ശക്തമായ ബോധവല്‍ക്കരണവും വേണമെന്ന് ഡോ.മൂസക്കുഞ്ഞി ചൂണ്ടിക്കാട്ടി. ലോകതലത്തില്‍ ഗ്രാമീണ മേഖലയില്‍ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും കുടുതല്‍ ഹൃദ്രോഗ മരണം നമ്മുടെ ഇന്ത്യാ രാജ്യത്ത് കൂടിവരുന്നതായി ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. എല്ലാ പൊതുഇടങ്ങളിലും ഓക്‌സിജന്‍ സംവിധാനത്തോടുകൂടിയ പ്രാഥമിക ആരോഗ്യ സൗകര്യങ്ങള്‍ കൊണ്ടുവരണം.
പെട്ടെന്ന് കുഴഞ്ഞുവീണ് ഹൃദയ സ്തംഭനമുണ്ടായി മരിച്ചു വീഴുന്നവരുടെ എണ്ണം ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ നമുക്ക് നിയന്ത്രിച്ചു കൊണ്ടുവരാന്‍ കഴിയും. ഏറ്റവും കുറഞ്ഞ ചിലവില്‍ഹൃദ്രോഗ നിര്‍ണയന പരിശോധനകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കാന്‍വ്യക്തമായ നയവും പദ്ധതിയും വേണം ഹൃദയ തകരാറുകള്‍ മനസ്സിലാക്കുന്നതിനുള്ള എക്കോ,ആഞ്ചിയോ ഗ്രാം അടക്കമുള്ള പരിശോധനകളും ആഞ്ചിയോപ്ലാസ്റ്ററി, ബൈപ്പാസ് സര്‍ജറി ഉള്‍പ്പെടെയുള്ള ഹൃദയ സംരക്ഷണ ശാക്തീകരണ ചികില്‍സകളും നമ്മുടെ സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ലഭ്യമാകുന്നതിനുള്ള സാഹചര്യമുണ്ടാകണം. ഇതിനായി നമ്മുടെ ഗാമീണ മേഖലയില്‍ ഹൃദ് രോഗസംരക്ഷണത്തിനുള്ള സഹായ സൗകര്യ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനമെടുക്കണം. അടിസ്ഥാന തലത്തില്‍ നടപ്പിലാക്കപ്പെടുന്ന സമഗ്രമായആരോഗ്യപരിപാലന നയത്തിലൂടെ ഇന്ന് നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന വിദഗ്ദ ഡോകടര്‍മാരുടെ സേവനവും ഉയര്‍ന്നതും അത്യാധുനികവുമായചികില്‍സാ സൗകര്യവും നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിലെ ജനങ്ങള്‍ ഉള്‍പ്പെടെ നേരിടുന്ന ഹൃദ്രോഗമെന്ന ഏറ്റവും വലിയ ഭീഷണിയെ എളുപ്പത്തില്‍ ചെറുക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ മൂസക്കുഞ്ഞി വ്യക്തമാക്കി.ഹൃദയാരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സിനു ശേഷം രോഗികളെ പരിശോധിയ്ക്കുന്നതിനും ഡോ.മൂസക്കുഞ്ഞി നേതൃത്വം നല്‍കി.
ക്യാമ്പിന്റെ ഉല്‍ഘാട ചടങ്ങില്‍ നിംസ് ഹോസ്പിറ്റല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇബ്രാഹീം ഇഞ്ചക്കുടി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെംബര്‍ കെ.എം. പരീത്, ട്രസ്റ്റ് സെക്രട്ടറി അഷ്‌റഫ് നെല്ലിക്കുഴി, അഡ്വ.അബു മൈതീന്‍, എം.പി.ബഷീര്‍, ഇസ്മായില്‍ സഖാഫി, ഡോക്ടര്‍ അന്‍വര്‍, ഡോക്ടര്‍ മഹേഷ് കുമാര്‍, സലീം, കെ.എം.മീരാന്‍, സലാം കാവാട്ട് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *