പെരുന്തേനരുവി തടയണയിലെ വെള്ളം സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു; വൈദ്യുതോത്പാദനം നിലയ്ക്കും

റാന്നി: പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണ കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു. വെള്ളം നഷ്ട്ടപ്പെട്ടതോടെ പെരുന്തേനരുവിയിലെ വൈദ്യുതോത്പാദനം നിര്‍ത്തിവെക്കേണ്ടി വരാന്‍ സാധ്യത. ചൊവ്വാഴ്ച രാത്രി പത്തരയോടാണ് സംഭവം. വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന കുടമുരട്ടികരയിലെ അരുവിയോട് ചേര്‍ന്നുള്ള പതാക്ക് റോയിയാണ് സംഭവം അറിയുന്നത്. തടയണ വരുന്നതിന് മുമ്ബ് അക്കരെയിക്കരെ കടക്കാന്‍ ഉപയോഗിച്ചിരുന്ന

കടത്ത് വള്ളം കത്തിക്കാന്‍ ശ്രമിച്ചിരുന്നു. 

വള്ളം മൂടിയിട്ടിരുന്ന പ്ലാസ്റ്റിക് പടുത കത്തുന്ന ഗന്ധമറിഞ്ഞ് പുറത്തുവന്ന റോയിയാണ് വറ്റികിടന്നിരുന്ന നദിയിലൂടെ വെള്ളം ഒഴുകുന്നത് കണ്ടത്. തുടര്‍ന്ന് റോയി കെഎസ്‌ഇബിയിലെ രാത്രികാല ജീവനക്കാരന്‍ ഹരിയെ വിവരം അറിയിക്കുകയും മറ്റ് ജോലിക്കാരേയും കൂട്ടി തടയണയുടെ ഷട്ടര്‍ പതിനഞ്ച് മിനിറ്റിന് ശേഷം അടയ്ക്കുകയായിരുന്നു.

പ്രളയത്തില്‍ ഒഴുകിയെത്തിയ ചെളിയടിഞ്ഞ് തടയണയുടെ ആഴം കുറഞ്ഞിരുന്നു. തുടര്‍ന്ന് വൈദ്യുതോത്പാദനത്തിനും കുറവ്വരുത്തിയിരുന്നു. തടയണയില്‍ തന്നെ സ്ഥാപിച്ചിരുന്ന എരുമേലി കുടിവെള്ള പദ്ധതിയുടെ നിലനില്‍പ്പും പരുങ്ങലില്‍ ആയിരുന്നു. 

ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കൂടിയായപ്പോള്‍ വലയുന്നത് നാട്ടുകാരാണ്. വിവരമറിഞ്ഞ് രാത്രിയില്‍ തന്നെ വെച്ചൂച്ചിറ പോലീസ് സ്ഥലത്തെത്തിയിരുന്നു. കെഎസ്‌ഇബി അധികൃതരുടെ പരാതി പ്രകാരം ബുധനാഴ്ച രാവിലെ ജില്ലാ പോലീസ് ചീഫിന്റെ നിഴല്‍ പോലീസ് സ്ഥലം

സന്ദര്‍ശിച്ചു. കെഎസ്‌ഇബി വിജിലന്‍സും സ്ഥലം സന്ദര്‍ശിച്ചു. രണ്ടു വര്‍ഷമായി ഇവിടെ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയാലും രക്ഷയില്ലാത്ത സ്ഥിതിയാണ്. മുന്‍പ് വൈദ്യുതി നിലയത്തിന്റെ കരാര്‍ പണികള്‍ ചെയ്തു വന്നിരുന്ന ഇടുക്കി സ്വദേശിയുടെ വീട് രാത്രിയില്‍ ആരോ കത്തിച്ചിരുന്നു. 

മൂന്ന് മാസം മുമ്ബ് അരുവിയുടെ സമീപത്തെ മാടക്കടയും ആരോ തീയിട്ട് നശിപ്പിച്ചിരുന്നു. പോലീസ് കേസെടുത്തെങ്കിലും അന്വേക്ഷണം എങ്ങുമെത്തിയില്ല. കൂടാതെ പതായ്ക്ക് റോയിയുടെ ജീപ്പിന്റെ താക്കോല്‍ ഊരിയെടുത്ത് ഫോര്‍ബേടാങ്കിലേയ്ക്ക് വെള്ളമെത്തിക്കുന്ന കനാലില്‍ കളഞ്ഞിരുന്നു. ടൂറിസ്റ്റുകള്‍ ധാരാളം എത്താന്‍ സാധ്യതയുള്ള രീതിയില്‍ പെരുന്തേനരുവിയും പരിസരവും വികസിച്ച്‌ വരുമ്ബോള്‍ സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിക്കുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *