നടിയെ ആക്രമിച്ച കേസിന്‍റെ വാദം ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസ് പ്രഥമികവാദം ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ട് പ്രതികള്‍ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍ ഹാജരായി. ഗൂഡാലോചനക്കേസില്‍ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവന്‍ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാന്‍ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിചാരണ ഏത് വിധത്തില്‍ വേണമെന്ന് നിശ്ചയിക്കുക.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദ്ദേശം.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കേസിലെ വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്ന് കോടതി പറഞ്ഞു. വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയുടെ ആവശ്യം സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *