നോട്ട് നിരോധിച്ചപ്പോള്‍ ഒരു ബിജെപി നേതാവിനെയെങ്കിലും ക്യൂവില്‍ കണ്ടോ? പ്രിയങ്ക ഗാന്ധി

അമ്ബാല: മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോള്‍ ഒരു ബിജെപി നേതാവിനെയെങ്കിലും സാധാരണക്കാര്‍ക്കൊപ്പം ക്യൂവില്‍ കണ്ടോയെന്ന് പ്രിയങ്ക ഗാന്ധി. ഹരിയാനയിലെ അമ്ബാലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. “ഒരു ബിജെപി നേതാവിനെയോ, ധനികനെയോ നിങ്ങള്‍ ക്യൂവില്‍ കണ്ടോ?” എന്നായിരുന്നു ജനങ്ങളോട് പ്രിയങ്കാ ഗാന്ധി ചോദിച്ചത്.

“ബിജെപിയുടെ സീനിയര്‍ നേതാക്കള്‍ അമേരിക്കയില്‍ പോകാറുണ്ട്. ജപ്പാനില്‍ പോകാറുണ്ട്. പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിക്കാറുണ്ട്. ജപ്പാനില്‍ ധോല്‍ അടിക്കാറുണ്ട്.ചൈനയില്‍ പോയാല്‍ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ മുന്നിലേക്ക് അവര്‍ വരാറേയില്ല.ഗ്രാമങ്ങളിലെ കര്‍ഷകരോട്, ഹിന്ദുസ്ഥാനിലെ യുവാക്കളോട്, ഹിന്ദുസ്ഥാനിലെ സ്ത്രീകളോട് അവരെങ്ങിനെ ജീവിക്കുന്നുവെന്ന് ചോദിക്കാന്‍ അവര്‍ ഇതുവരെ വന്നിട്ടില്ല. ഇതാണ് പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും കുറിച്ചുള്ള സത്യം,” പ്രിയങ്ക ഗാന്ധി തുറന്നടിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്നും ആര്‍ക്കെങ്കിലും ആ പണം കിട്ടിയോ എന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറയുന്ന ബിജെപിയുടെ സര്‍ക്കാരിന്റെ കാലത്താണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 12000 കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തതെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *