കെവിന്‍ വധം : എസ്‌ഐ ഷിബുവിനെ സര്‍വീസില്‍ തിരികെ എടുത്ത നടപടി മുഖ്യമന്ത്രി മരവിപ്പിച്ചു

തിരുവനന്തപുരം : കെവിന്‍ ദുരഭിമാനകൊലപാതക കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെ തിരികെ സര്‍വീസില്‍ എടുത്ത നടപടി മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം അറിയിച്ച്‌ കെവിന്റെ കുടുംബം ഇന്നലെ മുഖ്യമന്ത്രി പരാതി നല്‍കിയിരുന്നു.

കെവിന്‍ കേസിന്‍ പ്രതികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഷിബുവിന്റെ അച്ചടക്ക നടപടി പിന്‍വലിച്ച്‌ സര്‍വീസില്‍ തിരികെ എടുത്തുകൊണ്ട് എറണാകുളം റേഞ്ച് ഐജി ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തിയാണ് ഷിബുവിനെ തിരികെയെടുത്തത്. അദ്ദേഹത്തെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ശമ്ബളവര്‍ധന തടയുമെന്നും, സീനിയോറിട്ടി വെട്ടിക്കുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പിരിച്ചുവിടാന്‍ നിയമതടസ്സമുള്ളതുകൊണ്ടാണ് സര്‍വീസില്‍ തിരികെയെടുത്തതെന്നും വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ കെവിന്റെ ഭാര്യ നീനുവും കെവിന്റെ മാതാപിതാക്കളും രംഗത്തുവന്നിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *