ന്യൂഡല്‍ഹി: മുത്തലാഖിനും കശ്മീരിനും പിന്നാലെ ഇടതുതീവ്രവാദികളെ ഒതുക്കലാവും കേന്ദ്രസര്‍ക്കാരിന്റെ അടുത്തലക്ഷ്യമെന്ന സൂചനയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയില്‍ ഇടതുതീവ്രവാദത്തിനു സ്ഥാനമില്ലെന്ന് ഷാ പറഞ്ഞു. രാജ്യത്തെ ഇടതുതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന ഉന്നതതലയോഗത്തിലായിരുന്നു ഈ പരാമര്‍ശം.
”അവികസിതമേഖലയില്‍ വികസനം തടയുകയാണ് ഇടതു തീവ്രവാദികളുടെ ലക്ഷ്യം. ജനങ്ങളെ അജ്ഞരാക്കി നിലനിര്‍ത്തി തെറ്റായ വഴിയിലൂടെ നയിക്കുകയാണവരുടെ ഉദ്ദേശ്യം. പുതിയ ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെ വികസനമെത്തിക്കുന്നതിന് അവരെ ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു” -കേന്ദ്രമന്ത്രിമാരും മാവോവാദ ബാധിതപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ അമിത് ഷാ പറഞ്ഞു.
ഏകീകൃത ഭാരതീയ സമൂഹം രൂപപ്പെടുത്തുന്നതിനൊരു തടസ്സം ഇടതുതീവ്രവാദത്തിലധിഷ്ഠിതമായ മാവോവാദമാണെന്നാണ് ആര്.എസ്.എസിന്റെയും ബി.ജെ.പി.യുടെയും നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വന്‍വിജയം ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയായാണ് ആര്.എസ്.എസ്. വിലയിരുത്തുന്നത്.
നാഗരിക നക്സല്വാദത്തിനെതിരേ ഈയിടെ ബി.ജെ.പി.-ആര്.എസ്.എസ്. നേതാക്കള്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. അവികസിത മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചിട്ടുള്ള മാവോവാദികളുടെ നഗരങ്ങളിലെ അനുയായികളാണ് നാഗരികനക്സലുകള്‍ എന്നാണ് ആര്.എസ്.എസ്. വാദം.
പൊതുസിവില്‍ കോഡിലേക്കുള്ള യാത്രയിലെ രണ്ട് വിലങ്ങുതടികള്‍ സര്‍ക്കാര്‍ ഇതിനകം നീക്കി; മുത്തലാഖും കശ്മീരിനുള്ള പ്രത്യേക പദവിയും. സ്വാഭാവികമായും അടുത്തനീക്കം മാവോവാദികള്‍ക്കു നേരെയായിരിക്കാനാണു സാധ്യതയെന്ന് ബി.ജെ.പി. നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തന നിരോധനനിയമം നടപ്പാക്കലാവും മറ്റൊന്ന്.
മാവോവാദി സ്വാധീനമുള്ള സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പശ്ചിമബംഗാളില്‍നിന്നൊഴികെയുള്ള മുഖ്യമന്ത്രിമാര്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. മാവോവാദികളെ ഉന്മൂലനം ചെയ്യാനുള്ള തീരുമാനത്തെ എല്ലാ മുഖ്യമന്ത്രിമാരും പിന്തുണച്ചു. ജനാധിപത്യാശയങ്ങള്‍ക്കു വിരുദ്ധരായ ഇടതുതീവ്രവാദികളുടെ വേരറുക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിജ്ഞാബദ്ധരാണെന്ന് യോഗത്തിനു പിന്നാലെ അമിത് ഷാ ട്വിറ്ററിലും കുറിച്ചു.
