ബി.ജെ.പി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന് സീറ്റ് നിഷേധിച്ചതിന് കാരണം ഗ്രൂപ്പിസമല്ലെന്ന് കോന്നിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമായ കെ.സുരേന്ദ്രന് പറഞ്ഞു. ഗ്രൂപ്പിസമാണെന്ന ആരോപണം ശരിയല്ലെന്നും വട്ടിയൂര്‍ക്കാവില്‍ യുവ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതില്‍ അതിന്റേതായ സാഹചര്യങ്ങളുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് എന്‍.ഡി.എയ്ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണകള്‍ പരത്തിയതു കൊണ്ടാണ് പരാജയം നേരിടേണ്ടി വന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയാവില്ല എന്ന പ്രചാരണം എന്‍.ഡി.എയ്ക്ക് പ്രതികൂലമായി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ ആയിരുന്നു വിജയിപ്പിക്കേണ്ടിയിരുന്നത് എന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ട്. അതുകൊണ്ട് തികച്ചും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്”-അദ്ദേഹം പറഞ്ഞു.
ഇഞ്ചോടിഞ്ച് മത്സരമാണ് കോന്നിയില്‍ പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ തനിക്ക് ലഭിച്ച സ്വീകാര്യത ഇപ്പോഴും ലഭിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി. കോന്നി മണ്ഡലത്തില്‍ മൂന്നു മുന്നണികള്‍ക്കും ലഭിച്ച വോട്ടുനില ഏകദേശം തുല്യമായിരുന്നുവെന്നും ഈ തിരഞ്ഞെടുപ്പില്‍ അനുകൂലനിലയാണുള്ളതെന്നും സുരേന്ദ്രന് പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം, വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ തന്നെ പറയുകയും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നലെ രാവിലെ കുമ്മനം വ്യക്തമാക്കുകയും ചെയ്ത ശേഷമാണ് അപ്രതീക്ഷിതമായി വട്ടിയൂര്‍ക്കാവിലേക്ക് ബി.ജെ.പി കേന്ദ്രനേതൃത്വം എസ്. സുരേഷിനെ നിര്‍ദ്ദേശിച്ചത്. ആര്.എസ്.എസ് വലിയ സമ്മര്‍ദ്ദം ചെലുത്താതിരുന്നതും കുമ്മനം മത്സരിക്കുന്നതിനെ ചൊല്ലി രണ്ട് അഭിപ്രായങ്ങള്‍ സംസ്ഥാന പാര്‍ട്ടിക്കകത്തു തന്നെ ഉയര്‍ന്നതുമെല്ലാമാണ് കേന്ദ്രനേതൃത്വത്തെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്.
മത്സരിക്കാനില്ലെന്ന് തുടക്കത്തിലേ കുമ്മനം വ്യക്തമാക്കിയതായിരുന്നു. എന്നാല്‍, ബി.ജെ.പി ജില്ലാ നേതൃത്വത്തില്‍ നിന്ന് അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദമുണ്ടായി.ആ സ്ഥിതിക്ക് കുമ്മനം മത്സരിക്കുന്നില്ലെങ്കില്‍ എതിര്‍ക്കില്ലെന്ന് ആര്.എസ്.എസ് നേതൃത്വവും നിലപാടെടുത്തു. അങ്ങനെയെങ്കില്‍ കോന്നിയില്‍ കെ. സുരേന്ദ്രന് വരട്ടെയെന്ന താത്പര്യവും ആര്.എസ്.എസ് ഘടകമെടുത്തു. നേരത്തേയും കോന്നിയില്‍ സുരേന്ദ്രന്റെ പേരിന് പ്രാമുഖ്യം കിട്ടിയിരുന്നെങ്കിലും അദ്ദേഹം വിമുഖത അറിയിച്ച് നില്‍ക്കുകയായിരുന്നു.
ആര്.എസ്.എസ് താത്പര്യം പുറത്തുവന്നതോടെ സംസ്ഥാനനേതൃത്വത്തില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടായി. അദ്ദേഹത്തെ ഒന്നാമത്തെ പേരുകാരനായി ഉള്‍പ്പെടുത്തി കേന്ദ്രത്തിന് പട്ടികയും കൈമാറി. ഇതോടെ സുരേന്ദ്രനു തന്നെ നറുക്ക് വീണു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ മികച്ച പ്രകടനവും പരിഗണിച്ചു.
