രാത്രിയാത്ര നിരോധനം: മുഖ്യമന്ത്രിയുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി, വിഷയം ഗൗരവമെന്ന് രാഹുല്‍

തിരുവനന്തപുരം: ബന്ദിപൂര്‍ റൂട്ടിലെ രാത്രിയത്രാ നിരോധനം ഗൗരവമുള്ള വിഷയമാണെന്ന് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി. ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാത്രിയാത്രാ നിരോധന വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഡേല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയുമായി കൊച്ചിന്‍ ഹൗസില്‍വച്ചാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. നിരോധനം ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഇതിന് എത്രും വേഗം പരിഹാരം കാണേണ്ടതുണ്ടെന്നും രാഹുല്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന് പുറമെ പ്രളയം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി വയനാട് എം.പി ചര്‍ച്ചചെയ്തു. രാത്രിയാത്രാ നിരോധനത്തിനെതിര വയനാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം പ്രക്ഷോഭം പടര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം.

കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി, ഉപരിതലഗതാഗതി മന്ത്രി നിതിന്‍ ഗഡ്കരി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ എന്നിവരുമായും മുഖ്യമന്ത്രി ഇതേ വിഷയത്തില്‍ ഇന്ന് കുടിക്കാഴ്ച നടത്തുന്നുണ്ട്. ഹര്‍ദീപ് സിങി പുരിയെ 11.30നും ഗഡ്കരിയെ 1.30നും രാജ്‌നാഥ് സിങ്ങിനെ 5.30നുമാണ് കാണുന്നത്. ജാവ്‌ദേകറുമായുള്ള കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചിട്ടില്ല.

കോഴിക്കോട്- മൈസൂര്‍- കൊള്ളെഗല്‍ ദേശീയ പാതയില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിച്ച സാഹചര്യം വലിയ വിഷമമാണ് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മേഖലയുടെ ജനജീവിതത്തെ പ്രയാസകരമാക്കുന്ന ഈ യാത്രാതടസ്സം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘പ്രശ്‌നം പരിഹരിക്കാന്‍ ബദല്‍ പാത നിര്‍മിക്കുമെന്നാണ് പറയുന്നത്. പാത നിര്‍മിച്ചാല്‍ 44 കിലോമീറ്റര്‍ ദൂരം വര്‍ധിക്കും. അതും വനത്തില്‍ കൂടിതന്നെയാണ് കടന്നുപോകേണ്ടത്. അതിനാല്‍ എലിവേറ്റഡ് റോഡാണ് അഭികാമ്യമെന്നു നിര്‍ദേശിച്ച്‌ കേന്ദ്രപരിസ്ഥിതിവനംവകപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് അനുകൂലമായ മറുപടിയല്ല ലഭിച്ചത്. തല്‍സ്ഥിതി തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തെ ഇനിയും സമീപിക്കും. മന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.’മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *