കൂടത്തായിയിലെ കൂട്ടമരണം: എല്ലാവരുടേയും മരണം ഭക്ഷണത്തിന് ശേഷം, യുവതിയും സംശയത്തിന്റെ നിഴലില്‍

കോഴിക്കോട്: കൂടത്തായിയിലെ പലസമയങ്ങളിലായി ആറു പേര്‍ സമാനരീതിയില്‍ മരിച്ച സംഭവം കൊലപാതകമാകാമെന്ന് സൂചന നല്‍കി പോലീസ്. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2002ലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് വര്‍ഷങ്ങളുടെ ഇടവേളകളില്‍ അടുത്ത ബന്ധുക്കളായ ആറുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു.

ഇവരില്‍ മരിച്ച റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതിനെ ചുറ്റിപറ്റി നടന്ന അന്വേഷണമാണ് മറ്റ് ആറുപേരുടേയും മരണത്തിലേക്ക് അന്വേഷണം എത്തിച്ചത്. മരിച്ച ആറുപേരും ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുഴഞ്ഞുവീണത്. ഈ സമയത്ത് ഭക്ഷണത്തിലൂടെ വിഷം അകത്തു ചെന്നതാണോ മരണത്തിന് കാരണമെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതേക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. റോയിയുടെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സയനൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, ഇയാളുടെ ഭാര്യ ഇത് രഹസ്യമാക്കി വച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരും സംശയത്തിന്റെ നിഴലിലാണുള്ളത്. കേസുമായി ബന്ധപ്പെട്ട് ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും.

2002ല്‍ 57 കാരിയായ റിട്ട. അധ്യാപിക അന്നമ്മയാണ് ആദ്യമായി മരിക്കുന്നത്. ആട്ടിന്‍സൂപ്പ് കഴിച്ചശേഷം അസ്വസ്തകള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. പിന്നീട്, 2008ല്‍ ഭര്‍ത്താവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ടോം തോമസും മരിച്ചു. ചോറും കടലക്കറിയും കഴിച്ച ശേഷമാണ് ഇയാള്‍ മരിച്ചത്. തുടര്‍ന്ന് 2011ല്‍ മകന്‍ റോയിയും 2014ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. പിന്നീട് ടോം തോമസിന്റെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സയും മരിച്ചു. പിന്നീട് സഹോദര പുത്രന്റെ ഭാര്യ സിലിയും 2014ല്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *