വയനാട്: ജില്ലയില്‍ കുഷ്ഠരോഗ നിര്‍ണ്ണയം, ചികിത്സ എന്നിവയ്ക്കായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്. 2005 ല്‍ കുഷ്ഠരോഗം ദേശീയ തലത്തില്‍ ഒരു പൊതുജനാരോഗ്യ പ്രശ്‌നം എന്ന രീതിയില്‍ പരിഗണിക്കേണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളില്‍ 78 പേര്‍ കുഷ്ഠ രോഗികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂട്ടികളില്‍ കൂടുതലായി കുഷ്ഠ രോഗം കണ്ട് വരുന്നുണ്ട്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതില്‍ 60 ശതമാനവും പട്ടിക വിഭാഗങ്ങളിലാണ്. രോഗ നിര്‍ണ്ണയം വൈകുന്നതിനാല്‍ സ്ഥായിയായ അംഗവൈകല്യത്തെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നു. ഈ സാഹചര്യത്തിലാണ് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 35 ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാസത്തില്‍ രണ്ട് ദിവസം പട്ടിക വര്‍ഗ്ഗ കോളനികളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിലിടങ്ങളിലും ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ ഈര്‍ജ്ജിത രോഗ നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തും. വരും മാസങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. വിദ്യാഭ്യാസെ്രെടബല്‍ വകുപ്പുകളെ ഈ പദ്ധതിയില്‍ പങ്കാളികളാക്കും. കുഷ്ഠ രോഗത്തിനുള്ള ചികിത്സ പൂര്‍ണ്ണമായും സൗജന്യമാണ്. ചികിത്സാ കാലയളവില്‍ രോഗികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം പെന്‍ഷന്‍ ലഭിക്കും. ദീര്‍ഘ കാലമായുള്ള നിറം മങ്ങിയതും സ്പര്‍ശന ശേഷി കുറവുള്ളതുമായ പാടുകളും മുഴകളും ശരീരത്തിലുള്ളവര്‍ എത്രയും പെട്ടെന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
