മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തില്‍ തുല്യപങ്കാളിത്തം വേണമെന്ന് ശിവസേന. നേരത്തെ തീരുമാനിച്ച 50-50 ഫോര്‍മുല തന്നെ നടപ്പാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിനു മുമ്ബ് ഉണ്ടാക്കിയ ധാരണപ്രകാരം ശിവസേനയ്ക്കു അധികാരത്തില്‍ തുല്യപങ്കാളിത്തം വേണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് സഖ്യം രൂപീകരിച്ചപ്പോള്‍ 50:50 ഫോര്‍മുല തീരുമാനിച്ചതാണ്, നമുക്കെല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ ഇത് മറയ്ക്കേണ്ട ആവശ്യമില്ല. സീറ്റുകള്‍ പോലും തുല്യമായാണ് വീതിച്ചതെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കണമെന്ന ശിവസേനയുടെ ആ വശ്യം ബിജെപിക്ക് തലവേദനയായിരിക്കുകയാണ്.
288 അംഗ സഭയില്‍ ബിജെപി-ശിവസേന സഖ്യത്തിന് 161 സീറ്റാണ് ലഭിച്ചത്. ബിജെപി 105 സീറ്റും ശിവസേന 56 സീറ്റും നേടി.കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 98 സീറ്റ് നേടി. കോണ്‍ഗ്രസ് 44 സീറ്റും എന്‍സിപി 54 സീറ്റുമാണ് നേടിയത്.
2014ല്‍ ബിജെപി 122 സീറ്റും ശിവസേന 63 സീറ്റും നേടിയിരുന്നു. കോണ്‍ഗ്രസ് 42ഉം എന്‍സിപി 41 സീറ്റുമാണു കഴിഞ്ഞ തവണ നേടിയത്. എക്സിറ്റ് പോളില്‍ മഹാ രാഷ്ട്രയില്‍ ബിജെപി സഖ്യത്തിന് ഇരുന്നൂറിലധികം സീറ്റുകളും ഹരിയാനയില്‍ 77 സീറ്റും വരെ വിവിധ ഏജന്‍സികള്‍ പ്രവചിച്ചിരുന്നു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യം സ്വാധീനം നിലനിര്‍ത്തിയപ്പോള്‍ മുംബൈ നഗരത്തില്‍ കാലിടറി.
മഹാരാഷ്ട്രയില്‍ ഏഴു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും പരാജയപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളും മന്ത്രിയുമായ പങ്കജ മുണ്ടെ പര് ളിയില്‍ തോറ്റത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പുര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ 49,482 വോട്ടിനു വിജയിച്ചു.
