ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം : പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജയരാജന്‍

മലപ്പുറം താനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍, തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം നേതാവ്​ പി.ജയരാജന്‍. സംഭവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 11ന് താനൂരില്‍ പോയത്, അവിടെ കടലോര മേഖലയിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണത്തിനു പങ്കെടുക്കാന്‍ വേണ്ടി ആയിരുന്നു. ആ സന്ദര്‍ശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള എന്‍റെ എല്ലാ യാത്രകളും എന്നോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസ് ഇന്‍റലിജന്‍സ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്. ഞാന്‍ ഒരിക്കല്‍ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം എന്നില്‍ അടിച്ചേല്‍പ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ലെന്നു പി ജയരാജന്‍ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ വ്യക്തമാക്കി.

എന്നെക്കുറിച്ച്‌ തീര്‍ത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമര്‍ശം സഭയില്‍ നടത്തിയത് പ്രതിപക്ഷനേതാവും, പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച്‌ പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയില്‍ ആര്‍ എസ് എസ് ശൈലിയില്‍ എന്നെ വേട്ടയാടാന്‍ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണ്? ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ്? എന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയരാജന്‍ ചോദിക്കുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​ന്റെ പൂര്‍ണരൂപം ചുവടെ :

ആര്‍എസ്‌എസ് നടത്തുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് മുസ്ലിം ലീഗ് നേതാവ് ഇന്ന് നിയമസഭയില്‍ എനിക്ക് എതിരായി നടത്തിയ പരാമര്‍ശം. താനൂരില്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണമായിരുന്നു. ആ സന്ദര്‍ശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള എന്‍റെ എല്ലാ യാത്രകളും എന്നോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസ് ഇന്‍റലിജന്‍സ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്.

വിവാഹത്തിനു ശേഷം സന്ദര്‍ശിച്ചതില്‍ ശയ്യാവലംബിയായ സഖാക്കളുടെ വീടുകളുണ്ട്. ആ പ്രദേശത്തെ പാര്‍ട്ടി സഖാക്കളുടെ സ്നേഹത്തോടെയുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോയത്. അപ്പോള്‍ തന്നെ അരൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മടങ്ങുകയും ചെയ്തു. ഇതിലൊന്നും ഒരു രഹസ്യവും ഇല്ല. ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരില്‍ ഞാന്‍ ഇല്ല. ഒരിക്കല്‍ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം എന്നില്‍ അടിച്ചേല്‍പ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസ്സിലാകുന്നില്ല.

നിയമസഭയില്‍ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് ഞാന്‍. എന്‍റെ അസാന്നിധ്യത്തില്‍ എന്നെക്കുറിച്ച്‌ തീര്‍ത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമര്‍ശം സഭയില്‍ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച്‌ പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയില്‍ ആര്‍ എസ് എസ് ശൈലിയില്‍ എന്നെ വേട്ടയാടാന്‍ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണ്?

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ്?

ഈ വില കുറഞ്ഞ അപവാദ പ്രചാരണം നിങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലിന് സഹായകമാകട്ടെ എന്ന് മാത്രം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *